സി.പി.എം ജനറല്‍ സെക്രട്ടറിയായി സീതാറാം യെച്ചൂരിയെ വീണ്ടും തെരഞ്ഞെടുത്തു
ഹൈദരാബാദ്: 22-ാമത് പാര്‍ട്ടി കോണ്‍ഗ്രസില്‍ സി.പി.എം ജനറല്‍ സെക്രട്ടറിയായി സീതാറാം യെച്ചൂരിയെ വീണ്ടും തെരഞ്ഞെടുത്തു. യെച്ചൂരിയെ സെക്രട്ടറി സ്ഥാനത്തുനിന്നു മാറ്റാനുള്ള സമ്മര്‍ദ്ദ തന്ത്രവുമായി കാരാട്ട് പക്ഷം രംഗത്തിറങ്ങിയെങ്കിലും പിന്തുണ ലഭിച്ചില്ല. ഈ സാഹചര്യത്തിൽ ഹൈദരാബാദില്‍ ഇന്ന് അവസാനിക്കുന്ന കേന്ദ്ര കമ്മിറ്റി യോഗം ഏകകണ്ഠമായി തീരുമാനമെടുക്കുകയായിരുന്നു.
പാര്‍ട്ടിയുടെ സ്ഥാപക നേതാക്കളില്‍ ജീവിച്ചിരിക്കുന്ന രണ്ടു പേരില്‍ ഒരാളായ വി.എസ്. അച്യുതാനന്ദന്റെ പിന്തുണയോടെയാണ് യെച്ചൂരി പക്ഷം കാരാട്ട് പക്ഷത്തെ വെട്ടിനിരത്തിയത്. പിബിയിലും സിസിയിലും നിലവിലുള്ള പലരെയും ഒഴിവാക്കാന്‍ പാടില്ലെന്നാണ് കാരാട്ട്പക്ഷം സ്വീകരിച്ച നിലപാട്. എന്നാല്‍ യെച്ചൂരി പക്ഷം ഇത് അംഗീകരിച്ചില്ല.
പാര്‍ട്ടി കോണ്‍ഗ്രസില്‍ 95 അംഗങ്ങളെ കേന്ദ്ര കമ്മിറ്റിയിലേക്ക് തെരഞ്ഞെടുത്തു.