ബാലപീഡകർക്കു വധശിക്ഷ;നിയമഭേദഗതിക്ക് മന്ത്രിസഭാംഗീകാരം
ന്യൂഡൽഹി: 12 വയസിനു താഴെയുള്ള കുട്ടികൾക്കെതിരേയുള്ള പീഡനക്കേസുകളിൽ പ്രതിക്കു വധശിക്ഷ നൽകുന്നതിനുള്ള ഓർഡിനൻസിനു കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി. കഠുവ, ഉന്നാവോ മാനഭംഗക്കേസുകളുടെ പശ്ചാത്തലത്തിലാണു കുട്ടികൾക്കെതിരേയുള്ള ലൈംഗികാതിക്രമം തടയൽ നിയമമായ പോക്സോയിൽ ഭേദഗതി വരുത്താൻ കേന്ദ്രസർക്കാർ തീരുമാനമെടുത്തത്.
ഓര്‍ഡിനന്‍സ് പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തില്‍ പരിഗണിക്കും. അതിന് രാഷ്ട്രപതിയുടെ അംഗീകാരം കൂടി ലഭിച്ചാല്‍ നിയമഭേദഗതി നിലവില്‍ വരും.
നിലവില്‍ പോക്സോ നിയമപ്രകാരം കുട്ടികള്‍ക്കെതിരെ ലൈംഗികാതിക്രമങ്ങള്‍ക്ക് കുറഞ്ഞത് ഏഴുവര്‍ഷവും കൂടിയത് ജീവപര്യന്തം ശിക്ഷയുമാണ് നിര്‍ദേശിക്കുന്നത്. ഇതാണ് വധശിക്ഷയാക്കി ഉയര്‍ത്തിയത്.
കഠ്വയിലെ പെണ്‍കുട്ടിയുടെ ദാരുണ മരണമടക്കം തുടര്‍ച്ചയായി ഉണ്ടാകുന്ന പീഡന സംഭവങ്ങളില്‍ സമൂഹത്തില്‍നിന്ന് ഉയര്‍ന്ന പ്രതിഷേധമാണ് കടുത്ത നടപടി എടുക്കാന്‍ സര്‍ക്കാറിനെ പ്രേരിപ്പിച്ചത്.