പരാതിയില്‍ കേസെടുക്കണമെങ്കില്‍ പിസ്സ നല്‍കണമെന്നാവശ്യം; വനിത എസ്‌ഐയെ സസ്‌പെന്‍ഡ് ചെയ്തു

single-img
21 April 2018

ലക്‌നൗ: പരാതി നല്‍കാനെത്തിയ റസ്റ്റോറന്റ് ഉടമയോട് പിസ്സ ആവശ്യപ്പെട്ട വനിത എസ്‌ഐക്ക് സസ്‌പെന്‍ഷന്‍. ഉത്തര്‍പ്രദേശിലെ ലക്‌നൗവിലാണ് സംഭവം.

ഹസ്രാത്ത്ഗഞ്ച് പൊലീസ് സ്റ്റേഷനിലെ വനിത എസ്‌ഐക്കാണ് സസ്‌പെന്‍ഷന്‍ ലഭിച്ചത്. രോഹിത് ബെറി എന്ന റസ്‌റ്റോറന്റില്‍ നിന്ന് ഒരാള്‍ ഭക്ഷണം കഴിച്ച് പണം നല്‍കാതെ പോയെന്ന പരാതി നല്‍കാന്‍ എത്തിയതായിരുന്നു ഉടമ. സംഭവത്തില്‍ എഫ്‌ഐആര്‍ എഴുതിയ എസ്‌ഐ പിസ്സ കൊണ്ടുതന്നാല്‍ എഫ്‌ഐആറിന്റെ കോപ്പി നല്‍കാമെന്ന് പറഞ്ഞു.

”ഭക്ഷണം കൊണ്ടുതന്നാല്‍ എഫ്‌ഐആറിന്റെ കോപ്പി നല്‍കാമെന്നാണ് അവര്‍ പറഞ്ഞത്. ഇതേ തുടര്‍ന്ന് ഞങ്ങള്‍ വിളിച്ചറിയിച്ചതനുസരിച്ച് റസ്‌റ്റോറന്റില്‍ നിന്ന് പിസ്സയും മറ്റും കൊണ്ടുവന്നു. എന്നാല്‍ ഈ സംഭവം സോഷ്യല്‍മീഡിയയില്‍ വൈറലായതോടെ ഭക്ഷണം ഞങ്ങള്‍ക്ക് തന്നെ തിരിച്ചുതന്നു”, രോഹിത് ബെറി റസ്‌റ്റോറന്റിന്റെ ഉടമ പറഞ്ഞു.

എസ്‌ഐയുടെ സസ്‌പെന്‍ഷന്‍ എസ്എസ്പി ഹിരേന്ദ്ര കുമാര്‍ സ്ഥിരീകരിച്ചു. വകുപ്പുതല അന്വേഷണം നടക്കുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു.