‘പോത്തീസി’ന്‍റെ മൂന്ന് നില കെട്ടിടം ഇടിഞ്ഞ് താഴ്ന്നു;ഒഴിവായത് വൻ അപകടം.

single-img
20 April 2018


കൊച്ചി: കൊച്ചി കലൂരില്‍ നിര്‍മ്മാണത്തിലിരുന്ന പോത്തീസിന്‍റെ മൂന്ന് നില കെട്ടിടം ഇടിഞ്ഞ് താഴ്ന്നു. കെട്ടിടത്തിനുള്ള പൈലിങ്ങ് നടക്കവേ രാത്രി പത്തോടെയാണ് അപകടം ഉണ്ടായത്. ആളപായമില്ല. കലൂര്‍ നോര്‍ത്ത് റോഡിനോട് ചേര്‍ന്ന് ഭൂമിയില്‍ വലിയ വിള്ളല്‍ രൂപപ്പെട്ടതിനാല്‍ ഇതുവഴിയുളള ഗതാഗതം തടഞ്ഞു. മെട്രോ ട്രെയിന്‍ ഇന്ന് ആലുവ മുതല്‍ പാലാരിവട്ടം വരെ മാത്രമേ സര്‍വീസ് നടത്തുകയുള്ളൂ.
30 മീറ്ററോളം നീളത്തിലുള്ള പില്ലറുകള്‍ മറിഞ്ഞുവീണു. 15 മീറ്റര്‍ ആഴത്തില്‍ മണ്ണിടിഞ്ഞു. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി എത്തിച്ച രണ്ട് ജെ.സി.ബി.കളും മണ്ണിനടിയിലായി. ഇതുവഴിയുള്ള വാട്ടര്‍ അതോറിറ്റിയുടെ പൈപ്പ് പൊട്ടിയതിനെത്തുടര്‍ന്ന് വാട്ടര്‍ അതോറിറ്റി ആലുവയില്‍ നിന്നുള്ള പമ്പിങ് നിര്‍ത്തിവച്ചു.
എന്തുകൊണ്ടാണ് ഇത്തരത്തില്‍ ഗര്‍ത്തമുണ്ടായതെന്ന് അറിവായിട്ടില്ല. കൂടുതല്‍ നാശനഷ്ടമുണ്ടാകാതിരിക്കാനുള്ള മുന്‍കരുതലുകള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു. മണ്ണിടിച്ചില്‍ തുടര്‍ന്നാല്‍ സമീപത്തെ കെട്ടിടങ്ങള്‍ കൂടി അപകടത്തിലാവും. തൊട്ടടുത്തുള്ള ബഹുനില കെട്ടിടത്തിന്റെ താഴെ മണ്ണ് ഇടിഞ്ഞുതാഴ്ന്നതായി സംശയിക്കുന്നുണ്ട്. അതിന്റെ മുന്നില്‍ക്കൂടിയുള്ള കാല്‍നട പോലും തടഞ്ഞിരിക്കുകയാണ്.കെട്ടിട നിര്‍മാണം നടക്കുന്ന സ്ഥലം മുന്‍പ് ചതുപ്പുനിലമായിരുന്നുന്നെന്നും പറയപ്പെടുന്നു.
ഹൈബി ഈഡന്‍ എം.എല്‍.എ., കളക്ടര്‍ കെ. മുഹമ്മദ് വൈ. സഫീറുള്ള, പോലീസ് കമ്മിഷണര്‍ എം.പി. ദിനേശ് എന്നിവരും വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിരുന്നു.