‘ഞാന്‍ എന്റെ അമ്മയ്ക്ക് ബലിയിടാറില്ല; അതിന്റെ ആവശ്യമില്ല’; അമ്മയുടെ ഓര്‍മ്മയില്‍ വികാരാധീനനായി ബാലചന്ദ്ര മേനോന്‍

single-img
19 April 2018

തലയില്‍ ഒരു കെട്ടുമായി മലയാളികളുടെ മനസിലേക്ക് സംവിധായകനായും നായകനായുമെല്ലാം കടന്നുവന്ന ആളാണ് ബാലചന്ദ്ര മേനോന്‍. കുടുംബ ബന്ധങ്ങള്‍ക്ക് പ്രാധാന്യം നല്‍കിയുള്ളതാണ് ബാലചന്ദ്ര മേനോന്റെ ചിത്രങ്ങളെല്ലാം. സിനിമയില്‍ മാത്രമല്ല ജീവിതത്തിലും കുടുംബബന്ധങ്ങള്‍ക്ക് ഏറെ പ്രാധാന്യം നല്‍കുന്ന ആളാണ് അദ്ദേഹം.

കഴിഞ്ഞ ദിവസം ഒരു ചാനല്‍ പരിപാടിയില്‍ അമ്മയെക്കുറിച്ച് സംസാരിച്ചപ്പോള്‍ അദ്ദേഹം വികാരഭരിതനായി. അദ്ദേഹത്തിന്റെ വാക്കുകള്‍ കേട്ട് അവതാരകയുടെയും കണ്ണുനിറഞ്ഞു.

ബാലചന്ദ്രമേനോന്റെ വാക്കുകള്‍ ഇങ്ങനെ:

എന്റെ അമ്മയുമായി ഞാന്‍ ഒരുപാട് ക്ലോസ് ആയിരുന്നു. എന്നാല്‍ കെട്ടിപ്പിടിച്ച് ഉമ്മവെയ്ക്കുന്ന അമ്മയായിരുന്നില്ല, എന്താടാ പഠിക്കാത്തെ എന്ന് ചോദിക്കുന്ന അമ്മയുമല്ല. ഒരു പാവം അമ്മയായിരുന്നു. എന്റെ ഏറ്റവും വലിയ ഭാഗ്യമെന്തെന്നാല്‍ എന്റെ അമ്മയോടൊപ്പം കുറച്ചുകാലം ഒന്നിച്ചുകഴിയാന്‍ പറ്റി എന്നതാണ്.

ഞാന്‍ എവിടെ പോകുകയാണെങ്കിലും അമ്മയെ കാറിന്റെ പിന്‍സീറ്റിലിരുത്തി കൊണ്ടുപോകും. എന്റെ ബഡായ് ഒക്കെ അമ്മ പിന്നിലിരുന്ന് കേള്‍ക്കും. ഞാന്‍ അസുഖ ബാധിതനായി ഹൈദരാബാദില്‍ കിടന്നപ്പോള്‍ എന്നും അമ്മ വിളിച്ച് കാര്യം തിരക്കും. എങ്ങനെയുണ്ട് മോനേ, എല്ലാം ശരിയാകുമെടാ എന്നൊക്കെ പറയും. നൂറോ ഇരുന്നൂറോ തവണ ഈ ഡയലോഗ് അമ്മ പറഞ്ഞുകാണും. ചിലപ്പോള്‍ ആ മന്ത്രമായിരിക്കും എന്നെ തിരിച്ചുകൊണ്ടുവന്നത്.

അമ്മയ്ക്ക് വളരെ പ്രായമായതോടെ തീരെ വയ്യാതായി. അമ്മ സാരിയുടുക്കുമ്പോള്‍ എല്ലാം നിലത്തിട്ട് വലിക്കും. പിന്നെ എന്നെ നിര്‍ബന്ധ പ്രകാരം ഹൗസ് കോട്ട് ധരിക്കാന്‍ തുടങ്ങി. മുടി മുറിച്ച് ബോബ് കട്ടാക്കി. ഒരിക്കല്‍ ഞാന്‍ അമ്മയുടെ നഖം വെട്ടികൊണ്ടിരുന്നപ്പോള്‍ അമ്മ എന്നെ നോക്കി പറഞ്ഞു.’ എടാ ചന്ദ്രാ, ഞാന്‍ ഒരു കാര്യം ആലോചിക്കുകയായിരുന്നു. നടക്കോ?”എന്താ അമ്മേ? ഈ പ്രായത്തില്‍ എന്ത് ആലോചിച്ചിട്ടാ നടക്കോ എന്നൊക്കെ ചോദിക്കുന്നേ.’ ഞാന്‍ പറഞ്ഞു.

‘പുനര്‍ജന്മം എന്നൊക്കെ ഉണ്ടോ? ഉണ്ടെങ്കില്‍ നീ എന്റെ വയറ്റില്‍ തന്നെ വന്ന് പിറന്നാല്‍ മതി’.അമ്മ പറഞ്ഞു. നഖം വെട്ടിക്കൊണ്ടിരുന്ന ഞാന്‍ ഒരു നിമിഷം എന്തോ പോലെയായി. ഉള്ളില്‍ നിന്നും തള്ളി വന്ന എന്തോ വികാരം. അതിനെയാണ് സന്തോഷം എന്ന് വിളിക്കുന്നതെങ്കില്‍ അതാണ് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷം എന്ന് ഞാന്‍ പറയും.

എന്റമ്മേ, ഇനിയും പിറക്കാനോ, ഈ ജന്മം മുതലാക്കിയത് പോരെ അമ്മയ്ക്ക്’ എന്നൊക്കെ പിന്നീട് തമാശ രൂപത്തില്‍ പറഞ്ഞെങ്കിലും അമ്മയുടെ ആ വാക്ക് ഇന്നും എന്റെ മനസ്സിലുണ്ട്. കൊല്ലത്ത് വെച്ചായിരുന്നു അമ്മ മരിച്ചത്. മരിച്ച വീട്ടില്‍ നിന്ന് മൃതദേഹവുമായി അന്ത്യയാത്ര പോകുമ്പോഴും എന്റെ മനസ്സില്‍ അമ്മയുടെ വാക്കുകള്‍ അലയടിച്ചുകൊണ്ടിരുന്നു. ഏത് അവാര്‍ഡ് കിട്ടിയാലും അമ്മയുടെ ആ വാക്കിന് സമാനമാകില്ല. അതുകൊണ്ട് ഞാന്‍ എന്റെ അമ്മയ്ക്ക് ബലിയിടാറില്ല. അതിന്റെ ആവശ്യമില്ല. അത് എന്റെ വിശ്വാസമാണ്.