നിറവയറുമായി ഷംന എവിടെപ്പോയി..?: തിരുവനന്തപുരത്തെ എസ്.എ.ടി ആശുപത്രിയില്‍ നിന്ന് കാണാതായ പൂര്‍ണ ഗര്‍ഭിണിയെ കണ്ടെത്താനായില്ല

single-img
18 April 2018

തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ എസ്.എ.ടി ആശുപത്രിയില്‍ നിന്ന് കാണാതായ പൂര്‍ണ ഗര്‍ഭിണിയെ കണ്ടെത്താനായില്ല. കിളിമാനൂര്‍ മടവൂര്‍ സ്വദേശി ഷംനയെയാണു കാണാതായത്. തിരുവന്തപുരം എസ്എടി ആശുപത്രിയില്‍ പ്രസവ ചികിത്സയ്ക്കായി രാവിലെ 11 മണിയോടെ എത്തിയതായിരുന്നു ഷംന.

തുടര്‍ന്നു ലാബില്‍ സ്‌കാനിങ്ങിനും മറ്റു പരിശോധനകള്‍ക്കുമായി കയറി. ഈ സമയം കൂട്ടിരുപ്പുകാര്‍ എല്ലാം പുറത്തായിരുന്നു. 1.30 ആയിട്ടും ഷംനയെ പുറത്തു കാണാത്തതിനെ തുടര്‍ന്ന് അന്വേഷിച്ചപ്പോഴാണ് ഇവര്‍ ആശുപത്രിയില്‍ എവിടെയും ഇല്ല എന്നു മനസിലായത്.

ആശങ്കയിലായ കുടുംബക്കാരും ആശുപത്രി ജീവനക്കാരും ചേര്‍ന്ന് ആശുപത്രിയിലെ ബാത്ത് റൂമുകളിലടക്കം പരിശോധിച്ചെങ്കിലും ഷംനയെ കണ്ടെത്താനായില്ല. കാണാതായതിന് ശേഷം ഷംനയുടെ ഫോണും സ്വിച്ച്ഡ് ഓഫായിരുന്നു. തുടര്‍ന്ന് ആശുപത്രിയില്‍ വന്‍ പ്രതിഷേധം ഉണ്ടായി. പോലീസും സെക്യൂരിറ്റി ഉദ്യോഗസ്‌രും നടത്തിയ തെരച്ചിലിലും ഇവരെ കണ്ടെത്താനായില്ല.

പിന്നീട് ഓരോ മണിക്കൂറിലും നടന്നത് അസാധാരണ കാര്യങ്ങളായിരുന്നു. വൈകിട്ട് 5.15, ഷംനയുടെ ഫോണില്‍ നിന്ന് ഭര്‍ത്താവിന്റെ മൊബൈലിലേക്ക് വിളി. അന്‍ഷാദ് ഫോണെടുത്തെങ്കിലും മറുപടിയൊന്നുമില്ല. നിമിഷങ്ങള്‍ക്കുള്ളില്‍ കട്ടായി.

വൈകിട്ട് 5.30, ഷംനയുടെ ഫോണില്‍ നിന്ന് ബന്ധുവായ മറ്റൊരു സ്ത്രീയുടെ മൊബൈലിലേക്ക് വിളി. ഞാന്‍ സേഫാണ്. പേടിക്കേണ്ട…ഇതുമാത്രം പറഞ്ഞ് കട്ടായി.. ഇതോടെ പൊലീസ് മൊബൈല്‍ ടവര്‍ നിരീക്ഷിച്ച് അന്വേഷണം തുടങ്ങി.

വൈകിട്ട് 6.10ന് കോട്ടയം ഏറ്റുമാനൂര്‍ ടവറിലും രാത്രി 7.40ന് എറണാകുളം നോര്‍ത്തിലും ഉള്ളതായി മൊബൈല്‍ ടവര്‍ സൂചിപ്പിച്ചു. വടക്കോട്ടുള്ള ട്രയിനില്‍ യാത്ര ചെയ്യുകയാവാമെന്ന നിഗമനത്തില്‍ റയില്‍വേ പൊലീസ് സംഘം ട്രയിനില്‍ കയറി പരിശോധിച്ചു.

കണ്ടെത്തിയില്ല. മൊബൈല്‍ വീണ്ടും സ്വിച്ച്ഡ് ഓഫ്…എറണാകുളം നോര്‍ത്തില്‍ ഗര്‍ഭിണിയായ സ്ത്രീ ട്രെയിനില്‍ നിന്ന് ഇറങ്ങുന്നത് കണ്ടതായി മൊഴിയും ലഭിച്ചു. ഇതോടെ പൊലീസ് സംഘം എറണാകുളത്ത് തിരച്ചില്‍ തുടങ്ങി. രാത്രി മുഴുവന്‍ ആശുപത്രികളിലും ലോഡ്ജുകളിലും പരിശോധിച്ചു.

പക്ഷെ ഷംനയെ കണ്ടിട്ടില്ല. ഇന്നോ നാളയെ പ്രസവിക്കേണ്ട സ്ത്രീയാണ്. എവിടേക്ക് പോകാന്‍..? എത്ര ദൂരം യാത്ര ചെയ്യും…? പോകാനുള്ള കാരണമെന്ത്..? പൊലീസിനും കുടുംബത്തിനും ഒരു പിടിയും കിട്ടുന്നില്ല. പ്രസവത്തിലുള്ള ഭയം മൂലം പോയതാവാം എന്ന് സംശയക്കുമ്പോളും, എങ്ങിനെ ട്രയിനില്‍ കയറി…

ഭര്‍ത്താവിനെയടക്കം ഫോണ്‍ വിളിച്ചത് എന്തിന്…ഒട്ടേറെ ചോദ്യങ്ങള്‍ അവശേഷിക്കുന്നു. കേരളത്തില്‍ കേട്ടുകേള്‍വിയില്ലാത്ത കേസായി മാറിയിരിക്കുയാണ് നിറഗര്‍ഭിണിയുടെ തിരോധാനം. എന്തായാലും ഷംനയെ കണ്ടെത്താനുള്ള ശ്രമത്തിലാണു പോലീസ്.