സസ്പെന്‍ഷനിലുള്ള ജേക്കബ് തോമസിന് വീണ്ടും സസ്പെന്ഷന്
തിരുവനന്തപുരം: ഡിജിപി ജേക്കബ് തോമസിന് വീണ്ടും സസ്പെൻഷൻ. സർക്കാർ അനുമതിയില്ലാതെ പുസ്തകം എഴുതിയതിനാണ് നടപടി. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം ചീഫ് സെക്രട്ടറിയാണ് സസ്പെൻഷൻ ഉത്തരവിറക്കിയത്. സസ്പെൻഷനു മേൽ സസ്പെൻഷൻ ഒരു ഉദ്യോഗസ്ഥൻ നേരിടുന്നത് സംസ്ഥാനത്ത് അപൂർവമാണ്.
ഓഖി വിഷയവുമായി ബന്ധപ്പെട്ട് സര്‍ക്കാരിനെതിരെ വിമര്‍ശനം ഉന്നയിച്ചതിന് ഡിസംബര്‍ 20ന് സര്‍ക്കാര്‍ ജേക്കബ് തോമസിനെ സസ്പെന്‍ഡ് ചെയ്തിരുന്നു. ഈ സസ്പെന്ഷന് തുടരുന്നതിനിടെയാണ് രണ്ടാമത്തെ സസ്പെന്ഷന്.
പുസ്തകരചനയുമായി ബന്ധപ്പെട്ട വിഷയം പരിശോധിക്കാന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി അധ്യക്ഷനായ അന്വേഷണ സമിതിയെ സര്‍ക്കാര്‍ നിയോഗിച്ചിരുന്നു. എന്നാല്‍ ഈ അന്വേഷണ സമിതിക്കു മുന്നില്‍ ഹാജരായി ജേക്കബ് തോമസ് വിശദീകരണവും നല്‍കിയിരുന്നില്ല.
രണ്ടു പുസ്തകങ്ങളാണ് ജേക്കബ് തോമസ് സര്‍ക്കാര്‍ അനുമതിയില്ലാതെ എഴുതിയത്. സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍ എന്ന ആദ്യപുസ്തകത്തിലും കാര്യവും കാരണവും എന്ന രണ്ടാമത്തെ പുസ്തകത്തിലും ചട്ടവിരുദ്ധമായ നടപടികള്‍ ഉള്ളതായി കണ്ടെത്തിയിരുന്നു.
വിജിലന്‍സ് ഡയറക്ടറായിരിക്കെ പരിഗണിച്ച കേസുകളെ കുറിച്ചും സര്‍ക്കാര്‍ നയങ്ങളെ വിമര്‍ശിച്ചുമുള്ള പരാമര്‍ശങ്ങള്‍ പുസ്തകങ്ങളില്‍ ഉണ്ടായിരുന്നു. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ചട്ടലംഘനം കണ്ടെത്തിയത്. പിന്നീട് വിഷയത്തില്‍ വിശദമായ അന്വേഷണം നടത്താന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി അധ്യക്ഷനായ അന്വേഷണ സമിതി രൂപവത്കരിക്കുകയായിരുന്നു.