ടി.ജി. മോഹന്‍ദാസിനെയും സംഘപരിവാറിനെയും കണക്കറ്റ് പരിഹസിച്ച് ദീപാ നിശാന്ത്

single-img
18 April 2018

തനിക്കെതിരെ സോഷ്യല്‍ മീഡിയ ക്യാംപെയ്ന്‍ നടത്തുന്ന സംഘപരിവാറിനെയും അവരുടെ നേതാവായ ടി.ജി. മോഹന്‍ദാസിനെയും കണക്കറ്റ് വിമര്‍ശിച്ച് ദീപാ നിശാന്ത്. ‘അയാളോട് ഏറ്റുമുട്ടാനുള്ള ത്രാണി ഈയുള്ളവള്‍ക്കുണ്ടോ? അദ്ദേഹമെവിടെക്കിടക്കുന്നു! ഞാനെവിടെക്കിടക്കുന്നു! എന്നെപ്പോലൊരാളെ ശത്രുവായി കാണാന്‍ മാത്രം അദ്ദേഹം ചെറുതായതിലാണ് എനിക്കത്ഭുതം! അദ്ദേഹത്തിനെപ്പോലൊരാള്‍ക്ക് എതിരിടാന്‍ മാത്രം വലുപ്പം എനിക്കുണ്ടോ? ഒരു തൂക്കുകയര്‍ മുകളില്‍ കിടന്നാടുന്നത് ഞാന്‍ കാണുന്നുണ്ട് !!’ ചോദ്യങ്ങള്‍ക്കുള്ളില്‍, ആശങ്കകള്‍ക്കുള്ളില്‍ പരിഹാസം ഒളിപ്പിച്ചായിരുന്നു ദീപാ നിശാന്തിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. ദീപയുടെയും ദീപക്കിന്റെയും മേല്‍വിലാസം പരസ്യപ്പെടുത്തി എല്ലാ സ്വാഭിമാന ഹിന്ദുക്കളും ഇവര്‍ക്കെതിരെ കേസെടുക്കണമെന്നായിരുന്നു മോഹന്‍ദാസിന്റെ ആഹ്വാനം. ഇതിനെയാണ് ദീപാ നിശാന്ത് പരിഹസിക്കുന്നത്.

കത്വയില്‍ എട്ടുവയസുകാരി ക്രൂര മാനഭംഗത്തിനിരയായി കൊലപ്പെട്ട സംഭവത്തില്‍ ആര്‍.എസ്.എസിനും ബി.ജെ.പിക്കുമതിരെ വിമര്‍ശനവുമായി ദീപാ നിശാന്തും ദീപക് ശങ്കരനാരായണനും നിലപാടെടുത്തിരുന്നു. ഇതിന് പിന്നാലെ ഇരുവര്‍ക്കുമെതിരെ ട്വിറ്ററില്‍ സംഘപരിവാര്‍ സംഘടനകളുടെ നേതൃത്വത്തില്‍ പ്രതിഷേധങ്ങളും ഭീഷണികളും ഉണ്ടായിയിരുന്നു. താങ്കളൊരു അധ്യാപികയാണോ എന്ന് പരിഹസിച്ചായിരുന്നു ടി.ജി.മോഹന്‍ദാസിന്റെ മറുപടികള്‍.

ദീപയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇങ്ങനെ

ഉള്ളില്‍ പേടിയുടെ തണുപ്പ് അരിച്ചരിച്ച് കയറുന്നുണ്ട്…..

ടൈപ്പ് ചെയ്യുമ്പോള്‍ കൈകള്‍ വിറയ്ക്കുന്നുണ്ട്….

ഇതെഴുതി പൂര്‍ത്തീകരിക്കാനാകുമോ എന്നറിയില്ല..

പുറത്ത് ഒരു പോലീസ് ജീപ്പിന്റെ ഇരമ്പലുണ്ടോ?

ബൂട്‌സിന്റെ ശബ്ദം അടുത്തടുത്ത് വരുന്നുണ്ടോ?

രാവിലെ ‘പത്രമുത്തശ്ശി’ വായിച്ചപ്പോള്‍ത്തൊട്ട് തുടങ്ങിയ വിറയലാണ്..

എനിക്കെതിരെ പോലീസ് സ്റ്റേഷനില്‍ പരാതി !

അതും ആര്! അദ്ദേഹത്തെപ്പോലൊരാളോട് ഏറ്റുമുട്ടാനുള്ള ത്രാണി ഈയുള്ളവള്‍ക്കുണ്ടോ?

അദ്ദേഹമെവിടെക്കിടക്കുന്നു! ഞാനെവിടെക്കിടക്കുന്നു! എന്നെപ്പോലൊരാളെ ശത്രുവായി കാണാന്‍ മാത്രം അദ്ദേഹം ചെറുതായതിലാണ് എനിക്കത്ഭുതം!

അദ്ദേഹത്തിനെപ്പോലൊരാള്‍ക്ക് എതിരിടാന്‍ മാത്രം വലുപ്പം എനിക്കുണ്ടോ?

ഒരു തൂക്കുകയര്‍ മുകളില്‍ കിടന്നാടുന്നത് ഞാന്‍ കാണുന്നുണ്ട്

എന്നോടു ക്ഷമിക്കാന്‍ അദ്ദേഹത്തിനും കൂട്ടുകാര്‍ക്കും കഴിയില്ലേ?

‘കാരുണ്യം’ എന്നൊരു മൂന്നക്ഷരത്തിന്റെ വ്യാപ്തി അദ്ദേഹത്തിനറിയില്ലെന്നുണ്ടോ?

സുപ്രീം കോടതിയിലൊക്കെ കേസു കൊടുക്കുമെന്നും കേള്‍ക്കുന്നു!

എനിക്ക് വല്ലോം മനസ്സിലാകുമോ?

സെക്കന്റ് ലാംഗ്വേജ് ഹിന്ദിയെടുത്താ മതിയായിരുന്നു!

സ്‌പോക്കണ്‍ ഇംഗ്ലീഷ് പഠിക്കാമായിരുന്നു!

എന്റെ പിഴ! എന്റെ വലിയ പിഴ!

ധ പോസ്റ്റിന്റെ ആദ്യഭാഗം തീര്‍ന്ന് ! മേല്‍പ്പറഞ്ഞ ഭാഗം വിവിധ ഗ്രൂപ്പുകളില്‍ ഇട്ട് നിറയ്ക്കാനാണ്… ‘ദീപാനിശാന്ത് മാപ്പു പറഞ്ഞു ‘, ‘കിടുകിടാ വിറച്ചു’, ‘പ്രാണഭയത്താല്‍ നിലവിളിച്ചു’ എന്നിത്യാദി തലക്കെട്ടുകള്‍ സന്ദര്‍ഭാനുസരണം ചേര്‍ക്കാവുന്നതാണ്.തല വെട്ടിമാറ്റി ഉടല്‍ മറ്റൊന്നാക്കിയുള്ള ശീലമുള്ളവരാണല്ലോ… കിടുക്കും!പ

ഇനി രണ്ടാം ഭാഗം!

വിമര്‍ശനാത്മകമായി പരസ്പരം ഇടപെടാന്‍ കഴിയുന്ന ജീവിതത്തെയാണ് ഒരു ജനാധിപത്യജീവിതമായി ഞാന്‍ കാണുന്നത്. എതിരഭിപ്രായങ്ങള്‍ക്ക് ഇടമുണ്ടാകുക എന്നത് ജനാധിപത്യത്തിന്റെ സവിശേഷതയാണ്. അപരമതവിദ്വേഷത്താല്‍ നയിക്കപ്പെടുന്ന നിങ്ങള്‍ക്കത് ബോധ്യമാകണം എന്നില്ല. ഹിംസ മാത്രം മുഖമുദ്രയാക്കിയവര്‍ക്കേ ഒരു ദാരുണക്കൊലപാതകത്തെ ന്യായീകരിച്ച് പ്രകടനം നടത്താനും ഒന്നിക്കാനും സാധിക്കൂ. സെക്കുലര്‍ ദേശീയതയുടെ ജാഗ്രതക്കണ്ണുകളെ നിങ്ങള്‍ ഭയക്കും.

ഹിന്ദുക്കളെ കൊല്ലാന്‍ ഞാനാഹ്വാനം നടത്തിയെന്ന പച്ചക്കള്ളം നിങ്ങള്‍ ഉറക്കെയുറക്കെ വിളിച്ചു പറഞ്ഞു കൊണ്ടേയിരിക്കണം. ഏത് കളവും വിശ്വസിക്കാവുന്ന തരത്തിലുള്ള മനോനിലയുള്ള ഒരു യുക്തിഹീനജനത അത് വിശ്വസിക്കും.. നുണപ്രചാരണങ്ങളിലൂടെ അവരില്‍ വിദ്വേഷത്തിന്റെ ഉന്മാദം വളര്‍ത്തി നിങ്ങള്‍ മുന്നോട്ടു പോകണം.. നിങ്ങളുടെ ജന്മദൗത്യം തന്നെ മതപരമായ വിഭജനമുണ്ടാക്കി ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തെ തകര്‍ക്കുക എന്നതായിരുന്നുവല്ലോ… നിങ്ങളുടെ അസഹിഷ്ണുതയ്‌ക്കെതിരെ സംസാരിക്കുന്ന എല്ലാവരേയും ദേശദ്രോഹികളായി ചിത്രീകരിച്ചാല്‍ സംഗതി എളുപ്പമാകുമല്ലോ.. അതിലൂടെ ഒരു രാഷ്ട്രത്തിന്റെ മതനിരപേക്ഷ സംസ്‌കാരത്തെ തകര്‍ക്കാന്‍ നിങ്ങള്‍ക്കു കഴിയും..

നിങ്ങളുടെ മതത്തെ തകര്‍ക്കാന്‍ ഞാനല്ല ശ്രമിക്കുന്നത്.

എന്റെ മതത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്നത് നിങ്ങളാണ്..

ഹിന്ദുമതത്തില്‍ നിന്നും പുറത്തു കടക്കണമെന്നാഗ്രഹിക്കാത്ത, എന്റെ മതത്തെ നിങ്ങള്‍ക്കു വിട്ടുതരാനാഗ്രഹിക്കാത്ത ,വ്യത്യസ്ത സംസ്‌കാരങ്ങള്‍ പുലരുന്ന ഒരു ദേശത്തെ അതേ നിലയില്‍ത്തന്നെ നിലനിര്‍ത്താനാഗ്രഹിക്കുന്ന ജനാധിപത്യബോധമുള്ള വ്യക്തിയാണ് ഞാന്‍.

നിങ്ങളല്ല… ഞാനാണ് ഹിന്ദു !

നാനാജാതിമതസ്ഥരടങ്ങിയ ഇന്ത്യന്‍ ജനതയെ സാമാന്യമായി വിശേഷിപ്പിക്കുന്ന ഒരു പദമാണ് ഹിന്ദു..

മുസല്‍മാന്‍മാരും പാര്‍സികളും സിക്കുകാരും ജൈനരും ബൗദ്ധരും ക്രൈസ്തവരുമടങ്ങുന്ന സമസ്ത ഇന്ത്യക്കാരും ഹിന്ദുക്കളാണ്…

‘ഹിന്ദുത്വ ‘ എന്ന ലേഖനത്തിലൂടെ നിങ്ങളുടെ താത്വികാചാര്യന്‍ മുസ്ലീം വിരുദ്ധമായ സ്വത്വത്തിന്റെ അടിസ്ഥാനത്തില്‍ നിര്‍വചിച്ച ഹിന്ദുവല്ല ഞാന്‍…

നിങ്ങളുടെ മനോരോഗസമാനമായ വിദ്വേഷപ്രചാരണത്തില്‍ അടിപതറി വീഴാന്‍ ഉദ്ദേശിച്ചിട്ടില്ല!

എന്നെയും കുടുംബാംഗങ്ങളേയും അപകീര്‍ത്തിപ്പെടുത്തുന്ന നിങ്ങളുടെ ആര്‍ഷഭാരതീയപ്പോസ്റ്റുകള്‍ പലരും അയച്ചുതരുന്നുണ്ട്…

എനിക്ക് തെല്ലും അത്ഭുതം തോന്നിയില്ല എന്നതാണ് സത്യം…

ചാണകത്തില്‍ പുളയ്ക്കുന്ന പുഴുക്കളില്‍ നിന്ന് മനുഷ്യരാരെങ്കിലും പട്ടുനൂല്‍ പ്രതീക്ഷിക്കുമോ??

തുടരൂ…. നന്മകള്‍….!

‘ നിഷ്പക്ഷത,

പറക്കാനറയ്ക്കുന്ന പക്ഷിയാണെങ്കില്‍,

ഞാനതിനെ തീറ്റിപ്പോറ്റിയിട്ടില്ല!

നിഷ്പക്ഷത,

കയ്യാലപ്പുറത്തെ തേങ്ങയുടെ,

താടിക്കു കയ്യും കൊടുത്തുള്ള ഇരിപ്പാണെങ്കില്‍,

ഞാനതു പൊതിച്ചു നോക്കിയിട്ടില്ല !”

ആകയാല്‍ ഞാന്‍ നിഷ്പക്ഷയല്ല!