വിവാദത്തില്‍ നിന്ന് തടിയൂരാന്‍ ‘പുതിയ നമ്പരുമായി’ സാക്ഷി മഹാരാജ്: ‘ബാര്‍ ഉദ്ഘാടനം ചെയ്തത് റസ്‌റ്റോറന്റാണെന്ന് തെറ്റിദ്ധരിച്ച്’

single-img
17 April 2018

താന്‍ ഉദ്ഘാടനം ചെയ്ത നൈറ്റ് ക്ലബ്ബിനെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി എം.പി സാക്ഷി മഹാരാജ് പൊലീസിന് കത്തയച്ചു. തെറ്റിദ്ധരിപ്പിച്ചാണ് തന്നെ നൈറ്റ് ക്ലബ്ബ് ഉദ്ഘാടനത്തിന് കൊണ്ടുപോയതെന്ന് അദ്ദേഹം കത്തില്‍ പറയുന്നു.

തന്റെ മണ്ഡലമായ ഉന്നാവോയിലെ അഭിഭാഷകന്‍ രാജന്‍ സിങ് ചൗഹാന്‍ ലക്‌നോ അലിഗഞ്ചിലെ റസ്റ്ററന്റ് ഉദ്ഘാടനത്തിനാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് തന്നെ കൂട്ടിക്കൊണ്ടുപോയത്. റസ്റ്റോറന്റ് ഉടമകളായ സുമിത് സിങ്ങും അമിത് ഗുപ്തയും ഉദ്ഘാടനത്തിന് താന്‍ തന്നെ വേണമെന്ന് നിര്‍ബന്ധം പിടിച്ചതായി രാജന്‍ സിങ് ചൗഹാന്‍ തന്നോട് പറഞ്ഞു.

ഡല്‍ഹിയിലേക്ക് വിമാനം കയറേണ്ട തിരക്കിലായതിനാല്‍ താന്‍ രണ്ട് മൂന്ന് മിനുട്ടിനുള്ളില്‍ റിബ്ബണ്‍ മുറിച്ച് ഉദ്ഘാടനം നടത്തുകയും ചെയ്തു. പിന്നീട് മാധ്യമങ്ങളിലൂടെയാണ് അത് റസ്റ്റോറന്റല്ല, നൈറ്റ് ക്ലബ്ബാണ് എന്ന് താനറിഞ്ഞത്. അത് മദ്യശാലയാണെന്നും ചിലര്‍ പറഞ്ഞറിയാന്‍ കഴിഞ്ഞു.

തന്റെ പവിത്രമായ പ്രതിഛായക്ക് കളങ്കം വരുത്തുന്നതാണ് ഈ സംഭവം. റസ്റ്റോറന്റ് എന്ന വ്യാജേന നടത്തുന്ന ഈ ബാറിനെ കുറിച്ച് പൊലീസ് അന്വേഷിക്കണം. നിയമപരമായി എന്തെങ്കിലും തെറ്റായ പ്രവര്‍ത്തികള്‍ ഇവിടെ നടന്നിട്ടുണ്ടെങ്കില്‍ സ്ഥാപനം അടച്ചു പൂട്ടണമെന്നും തട്ടിപ്പുകാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും സാക്ഷി മഹാരാജ് ആവശ്യപ്പെട്ടു.

ബിജെപി എംഎല്‍എ യുവതിയെ ബലാത്സംഗം ചെയ്യുകയും യുവതിയുടെ പിതാവ് പൊലീസ് കസ്റ്റഡിയില്‍ മരിക്കുകയും ചെയ്ത സംഭവം രാജ്യമാകെ കത്തുമ്പോളാണ് ഉന്നാവ് എംപി സാക്ഷി മഹാരാജ് നിശാക്ലബ് ഉദ്ഘാടനം ചെയ്തത്. ഇത് ദേശീയ തലത്തില്‍ വലിയ ചര്‍ച്ചയും ബിജെപിക്ക് തലവേദനയുമായി വന്നതോടെയാണ് വിവാദത്തില്‍ നിന്ന് തടിതപ്പാനുള്ള സാക്ഷി മഹാരാജിന്റെ ശ്രമം.