രോഗികളെ വലച്ച് നാലാം ദിവസവും സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സമരം

single-img
16 April 2018

തിരുവനന്തപുരം: സാധാരണക്കാരെ വലച്ച് ഡോക്ടര്‍മാരുടെ അനിശ്ചിതകാല പണിമുടക്ക് നാലാം ദിവസത്തിലേക്ക് കടന്നു. ആശുപത്രികളുടെ ഒപി പ്രവര്‍ത്തനത്തെ സമരം സാരമായി ബാധിച്ചു. പലയിടങ്ങളിലും സ്‌പെഷ്യാലിറ്റി ഒപി മുടങ്ങി. ചികില്‍സ തേടിയെത്തുന്ന രോഗികളെ കടുത്ത ദുരിതത്തിലാക്കിയാണു സമരം നടക്കുന്നത്.

ഡ്യൂട്ടി സമയം വര്‍ധിപ്പിച്ചതുമായി ബന്ധപ്പെട്ടാണ് അപ്രതീക്ഷിതമായി സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ സമരം തുടങ്ങിയത്. സംസ്ഥാനങ്ങളിലെ ചില ആശുപത്രികളെ കുടുംബാരോഗ്യ കേന്ദ്രങ്ങളായി മാറ്റിയിരുന്നു. ഇവിടങ്ങളില്‍ മൂന്നു ഡോക്ടര്‍മാരെ വീതം നിയമിക്കുകയും ചെയ്തു.

ഉച്ചയ്ക്ക് ശേഷം ജോലി ചെയ്യുന്നതുമായി ബന്ധപ്പെട്ടാണ് സമരം. ഉച്ചയ്ക്ക് ശേഷം ഒപി ഡ്യൂട്ടിയെടുക്കാന്‍ പല ഡോക്ടര്‍മാരും തയ്യാറാകുന്നില്ല. സമരത്തിനെതിരെ ജനങ്ങളുടെ ഭാഗത്തുനിന്നും പ്രതിഷേധം ഉയരുന്നുണ്ട്. സര്‍ക്കാര്‍ വിഷയത്തില്‍ നടപടിയെടുക്കണമെന്നാണ് ജനങ്ങള്‍ ആവശ്യപ്പെടുന്നത്.

എന്നാല്‍ നടപടികള്‍ ഉണ്ടായാല്‍ കൂട്ട രാജിയെന്നാണ് സമരം നടത്തുന്ന ഡോക്ടര്‍മാര്‍ ഭീഷണി മുഴക്കുന്നത്. അതേസമയം, സമരത്തെ നേരിടാന്‍ കൂടുതല്‍ ശക്തമായ നടപടികളിലേക്കു കടക്കാനുള്ള നീക്കത്തിലാണു സര്‍ക്കാര്‍. ഡോക്ടര്‍മാരുടെ സമരം ഇന്നത്തെ മന്ത്രിസഭായോഗം ചര്‍ച്ചചെയ്യും.