പരസ്പരം മുഖത്തടിച്ച് കളി; ആറാം ക്ലാസുകാരന്‍ മരിച്ചു

single-img
16 April 2018

ലാഹോര്‍: പരസ്പരം ‘മുഖത്തടിച്ചുള്ള’ കളിക്കിടെ ആറാം ക്ലാസുകാരന് ദാരുണാന്ത്യം. പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയിലെ മിയാന്‍ ചന്നുവിലുള്ള ഗവണ്‍മെന്റ് ഹൈസ്‌കൂളിലാണ് സംഭവം. ബിലാല്‍ എന്ന കുട്ടിയാണ് സഹപാഠിയുടെ അടിയേറ്റ് മരിച്ചത്. സ്‌കൂളില്‍ ഇടവേള സമയത്ത് ബിലാലും സഹപാഠി ആമിറും താപര്‍ കബഡി (മുഖത്തടിച്ചുള്ള കളി) കളിക്കാന്‍ തുടങ്ങി.

കളിക്കിടെ ബിലാലിന്റെ കഴുത്തിന് സമീപം ആമിര്‍ ശക്തിയായി അടിച്ചു. ഈ അടിയില്‍ തല കറങ്ങിവീണ ബിലാല്‍ മരിക്കുകയായിരുന്നു. കളി കാണാനായി വിദ്യാര്‍ഥികളും അധ്യാപകരും ഗ്രൗണ്ടില്‍ തടിച്ചുകൂടിയിരുന്നു. ഈ മാസം ആദ്യമുണ്ടായ സംഭവത്തിന്റെ വീഡിയോ ഇന്നലെ മുതലാണ് പ്രചരിച്ചുതുടങ്ങിയത്.

അടിയേറ്റ് വീണ് കിടന്ന ബിലാലിന് എന്തു സംഭവിച്ചെന്ന് നോക്കാനോ ആശുപത്രിയിലേക്ക് കൊണ്ടുപോകാനോ ആരും മുന്നോട്ട് വന്നില്ലെന്നാണ് ആരോപണം. അര മണിക്കൂറിന് ശേഷമാണ് ബിലാലിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. ബിലാലിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതില്‍ സ്‌കൂള്‍ അധികൃതര്‍ക്ക് വീഴ്ച സംഭവിച്ചതായി പരാതിയുണ്ട്.

അതേസമയം പോസ്റ്റമോര്‍ട്ടം നടത്താത്ത സംഭവത്തില്‍ പൊലീസിനും വീഴ്ച സംഭവിച്ചതായാണ് ആരോപണം. താപ്പര്‍ കബഡി അഥവാ ചാന്ദ കബഡി പാകിസ്താനിലെ പഞ്ചാബില്‍ പല സ്ഥലത്തും കണ്ടുവരുന്ന കായികവിനോദമാണ്.