കത്വ പൈശാചിക പീഡനം;കേസ് ജമ്മുകശ്മീരിന് പുറത്തേക്ക് മാറ്റണമെന്ന് പെണ്‍കുട്ടിയുടെ കുടുംബം

single-img
15 April 2018

ശ്രീനഗര്‍: കത്വ പീഡനക്കേസിലെ വിചാരണ ജമ്മുകശ്മീരിനു പുറത്തുനടത്തണമെന്ന് ആവശ്യപ്പെട്ട് പെണ്‍കുട്ടിയുടെ കുടുംബം. ഇക്കാര്യം ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിക്കുമെന്നും പെണ്‍കുട്ടിയുടെ കുടുംബം അറിയിച്ചു. കേസില്‍ രാഷ്ട്രീയ ഇടപെടലുണ്ടായ സാഹചര്യത്തിലാണ് നീക്കം.

കത്വ പ്രതികളെ പിന്തുണച്ച് റാലിയില്‍ പങ്കെടുത്തത് ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദേശ പ്രകാരമെന്ന് മുന്‍മന്ത്രി ചന്ദര്‍പ്രകാശ് ഗംഗ വെളിപ്പെടുത്തിയിരുന്നു. സംസ്ഥാന അധ്യക്ഷന്‍ സാത് ശര്‍മയുടെ നിര്‍ദേശപ്രകാരമാണ് പ്രതികളെ അനുകൂലിച്ച് പ്രസംഗിച്ചതെന്നും ഹിന്ദു ഏകതാ മഞ്ചിന്റെ റാലിയില്‍ പങ്കെടുത്തതെന്നും മന്ത്രിസഭയില്‍ നിന്ന് പുറത്താക്കപ്പെട്ട ചന്ദര്‍പ്രകാശ് ഗംഗ പറഞ്ഞിരുന്നു

പ്രതികളെ പിന്തുണച്ചത് ബിജെപി മന്ത്രിമാര്‍ക്ക് സംഭവിച്ച വ്യക്തിപരമായ വീഴ്ച മാത്രമെന്ന് ജനറല്‍ സെക്രട്ടറി രാം മാധവിന്റെ വിശദീകരണത്തിന് പിന്നാലെയാണ് ആരോപണ വിധേയനായ മുന്‍ മന്ത്രിയുടെ വെളിപ്പെടുത്തല്‍. രാജിവയ്ക്കാനുളള തീരുമാനം മന്ത്രിമാര്‍ സ്വയം എടുത്തതാണെന്ന് ബിജെപി ജനറല്‍ സെക്രട്ടറി രാംമാധവ് ഇന്നലെ പറഞ്ഞിരുന്നു. രണ്ട് മന്ത്രിമാര്‍ പ്രകടനത്തില്‍ പങ്കെടുത്തത് സംഘര്‍ഷം ഒഴിവാക്കാനായിരുന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു.

കേസിലെ വിചാരണ അതിവേഗ കോടതിയില്‍ വേണമെന്നു ശനിയാഴ്ച ജമ്മു കശ്മീര്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തി ഹൈക്കോടതി ചീഫ് ജസ്റ്റീസിനോടു ആവശ്യപ്പെട്ടിരുന്നു. രണ്ടു പൊലീസുകാര്‍ ഉള്‍പ്പെടെ എട്ടുപേരാണ് കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായിട്ടുള്ളത്.

ബക്കര്‍വാല്‍ മുസ്ലിം സമുദായത്തില്‍പ്പെട്ട പെണ്‍കുട്ടിയെ വീടിനടുത്തുനിന്നു ജനുവരി പത്തിനാണു കാണായത്. ഒരാഴ്ചയ്ക്കുശേഷം അതേ മേഖലയില്‍ തന്നെയാണ് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.