വരാപ്പുഴ കസ്റ്റഡി മരണം:ശ്രീജിത്തിനെതിരെ മൊഴി നല്‍കിയിട്ടില്ല;പൊലീസ് വ്യാജരേഖ ചമച്ചു എന്ന് വെളിപ്പെടുത്തല്‍

single-img
15 April 2018

കൊച്ചി:വരാപ്പുഴ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് പൊലീസുകാര്‍ക്കെതിരെ മരിച്ച വാസുദേവന്റെ മകന്‍ വിനീഷ്. ശ്രീജിത്തിനെതിരെയോ സജിത്തിനെതിരെയോ പൊലീസില്‍ മൊഴി നല്‍കിയിട്ടില്ലെന്ന് വിനീഷ് പറഞ്ഞു. രണ്ടാമത്തെ മൊഴിയെടുത്തപ്പോള്‍ ശ്രീജിത്തിനെ അറിയാമോ എന്ന് ചോദിച്ചപ്പോള്‍ അറിയാം എന്ന് മാത്രമാണ് പറഞ്ഞതെന്നും എന്നാല്‍ ശ്രീജിത്ത് അക്രമി സംഘത്തില്‍ പെട്ടയാളാണെന്ന് പറഞ്ഞിട്ടില്ലെന്നും വിനീഷ് കൂട്ടിച്ചേര്‍ത്തു.
ശ്രീജിത്ത് ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലായ ശേഷമാണ് പരാതിക്കാരന്റെ മൊഴി വീണ്ടും പൊലീസ് രേഖപ്പെടുത്തിയതെന്നും വെളിപ്പെടുത്തല്‍. എട്ടാം തീയതി രാവിലെ വീട്ടിലെത്തിയാണു പൊലീസ് വീണ്ടും മൊഴിയെടുത്തതെന്ന് വിനീഷ് പറഞ്ഞു.

ശ്രീജിത്ത് ഉള്‍പ്പെടെയുള്ളവരെ സ്റ്റേഷനില്‍ വച്ച്‌ കണ്ടിട്ടില്ല. ബോബനേയും ശരത്തിനേയും മാത്രമാണ് സ്‌റ്റേഷനില്‍ വെച്ച്‌ കണ്ടതെന്നും വിനീഷ് പറയുന്നു. അതേ സമയം പൊലീസ് രേഖപ്പെടുത്തിയ വിനീഷിന്റെ മൊഴി കൃത്രിമമാണെന്നാണ് ഇതോടെ തെളിയുന്നത്.

മരിച്ച ശ്രീജിത്ത് വാസുദേവന്റെ വീടാക്രമിക്കുന്നതോ മര്‍ദ്ദിക്കുന്നതോ താന്‍ കണ്ടിട്ടില്ലെന്ന കേസിലെ പോലീസ് സാക്ഷി പരമേശ്വരന്റെ നിര്‍ണായക വെളിപ്പെടുത്തലും ആദ്യം പുറത്തുവന്നിരുന്നു. ശ്രീജിത്ത്, സജിത്ത് തുടങ്ങി കണ്ടാലറിയുന്ന ചിലര്‍ ചേര്‍ന്നാണ് വാസുദേവന്റെ വീടാക്രമിച്ചതായി പരമേശ്വരന്‍ മൊഴി നല്‍കിയതായാണ് പോലീസിന്റെ എഫ്‌ഐആറില്‍ രേഖപ്പെടുത്തിയിരുന്നത്. എന്നാല്‍ ഇത് വ്യാജമാണെന്നും തന്നില്‍ നിന്നും പോലീസ് മൊഴി എടുത്തിട്ടില്ലെന്നുമാണ് സിപിഐഎം ബ്രാഞ്ച് സെക്രട്ടറിയുമായ പരമേശ്വരന്‍ ആദ്യം വെളിപ്പെടുത്തിയത്. എന്നാല്‍ പിന്നീട് ഇത് മാറ്റിപ്പറയുകയായിരുന്നു.