മിസ്റ്റര്‍ കുമ്മനം, താങ്കള്‍ അന്ന് ജിഷയുടെ പേരും ഫോട്ടോയും ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തത് ഓര്‍മ്മയില്ലേ?: പിണറായിക്കെതിരെ കേസ് കൊടുത്ത കുമ്മനം നാണംകെട്ടു

single-img
14 April 2018

കോഴിക്കോട്: കശ്മീരിലെ കത്വയില്‍ കൂട്ടബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടിയുടെ ഫോട്ടോ ഷെയര്‍ ചെയ്ത മുഖ്യമന്ത്രി പിണറായി വിജയനെതിരെ കേസ് കൊടുത്ത ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരനെ നാണംകെടുത്തി സോഷ്യല്‍ മീഡിയ.

മുഖ്യമന്ത്രി പിണറായി വിജയനെതിരെ കുമ്മനം രാജശേഖരന്‍ ഇന്നലെയാണ് ഡിജിപിയ്ക്ക് പരാതി നല്‍കിയത്. ക്രൂരപീഡനത്തിനിരയായ പെണ്‍കുട്ടിയുടെ പേരും ചിത്രവും ട്വിറ്റര്‍, ഫെയ്‌സ്ബുക്ക് തുടങ്ങിയ സോഷ്യല്‍ മീഡിയയിലൂടെ പരസ്യപ്പെടുത്തിയ കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ നടപടി നിയമവിരുദ്ധവും ക്രൂരവുമാണ്.

ഇത്തരം കേസുകളില്‍ ഇരയാക്കപെടുന്നവര്‍ക്ക് നിയമം നല്‍കുന്ന അവകാശം പിണറായി വിജയന്‍ ലംഘിച്ചിരിക്കുകയാണ്. ഇത് ഇരയെ അപമാനിക്കലാണ്. ഈ നിയമത്തെപ്പറ്റിയുള്ള അജ്ഞതമൂലമല്ല മുഖ്യമന്ത്രി ഇങ്ങനെ ചെയ്തതെന്നുമായിരുന്നു കുമ്മനത്തിന്റെ ആരോപണം.

എന്നാല്‍ ഇതിനു പിന്നാലെ 2016 മെയ് 18 ന് കുമ്മനം ഫെയ്‌സ്ബുക്കില്‍ പെരുമ്പാവൂരില്‍ കൊല്ലപ്പെട്ട ജിഷയുടെ ഫോട്ടോയും പേരും ചേര്‍ത്തു പോസ്റ്റിട്ടത് സോഷ്യല്‍ മീഡിയ കുത്തിപ്പൊക്കി. ഇരയുടെ പേരും ചിത്രവും പ്രചരിപ്പിച്ച പിണറായിക്കെതിരെ കേസ് എടുക്കണമെങ്കില്‍ ആദ്യം താങ്കള്‍ക്കെതിരെയല്ലെ കേസ് എടുക്കേണ്ടത് എന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്.

‘പെരുമ്പാവൂരില്‍ ജിഷ എന്ന ദളിത് പെണ്‍കുട്ടി ദാരുണമായ വിധം കൊല ചെയ്യപ്പെട്ടിട്ട് ഇപ്പോള്‍ ഏറെ ദിവസങ്ങള്‍ കഴിഞ്ഞിരിക്കുന്നു. ഇതുവരെ പ്രതിയെ കണ്ടുപിടിക്കാന്‍ പോലീസിനായിട്ടില്ല. ഉന്നത ഉദ്യോഗസ്ഥര്‍ അടക്കമുള്ള വലിയൊരു പോലീസ് സംഘത്തെ തന്നെ അന്വേഷണത്തിനു നിയോഗിച്ചിട്ടും കേസില്‍ പുരോഗതി ഉണ്ടാകുന്നില്ലെന്നത് ദുരൂഹമാണ്. പോലീസിന്റെ അന്വേഷണം തടസപ്പെടുത്താന്‍ തല്‍പരകക്ഷികള്‍ ശ്രമിക്കുന്നുണ്ടെന്നു ന്യായമായും കരുതാവുന്നതാണ്….. ഇങ്ങനെയായിരുന്നു കുമ്മനത്തിന്റെ പോസ്റ്റ്.