മുസ്ലിമായിരിക്കുക എന്നത് മഹാപാതകമാകുന്ന കാലമാണിതെന്ന് വിടി ബല്‍റാം: ‘ഈശ്വരന്‍ ദേവാലയങ്ങള്‍ക്കകത്തല്ലെന്നതിന് ഇനിയും തെളിവ് വേണോയെന്ന് സ്വാമി സന്ദീപാനന്ദ ഗിരി

single-img
13 April 2018

ജാതി മത വെറിക്കു മുന്നില്‍ ജീവന്‍ നഷ്ടമായ ആസിഫയുടെ ക്രുരവും നിന്ദ്യവുമായ കൊലപാതകത്തെ ശക്തമായ ഭാഷയില്‍ വിമര്‍ശിച്ച് വി.ടി. ബല്‍റാം എംഎല്‍എ. മുസ്ലീമായിരിക്കുകയെന്നത് എട്ടും പൊട്ടും തിരിയാത്ത ഒരു കൊച്ചു കുഞ്ഞിനെ സംബന്ധിച്ച് പോലും ഒരാഴ്ചയിലേറേക്കാലം ശാരീരികമായി ആക്രമിക്കപ്പെട്ട് പീഡിപ്പിക്കപ്പെട്ട് കൊല്ലപ്പെടാനുളള മഹാപാതകമായി മാറുന്നുവെന്ന് ബല്‍റാം പരിതപിക്കുന്നു.

സത്യത്തില്‍ ഈ രാജ്യത്തെ ഓര്‍ത്ത് ഭയവും അപമാനവും തോന്നുന്നുവെന്ന് ബല്‍റാം കുറിക്കുന്നു. അന്യമത വിദ്വേഷത്തിലൂടെ മനുഷ്യനെ വെറുപ്പിന്റെ പാരമ്യത്തിലെത്തിക്കുന്ന ഒരു പ്രത്യയശാസ്ത്രത്തിന്റെ പേരാണ് ഹിന്ദുത്വ. നിഷ്‌ക്കളങ്കരായ ഏതൊരു സാധാരണ ഹിന്ദുമത വിശ്വാസിയേയും ഈ നിലക്കുള്ള ഹിന്ദുത്വവാദിയാക്കാനാണ് സംഘ് പരിവാര്‍ എന്ന ഭീകര സംഘടനയുടെ ശ്രമം. ഈ മോഡിഫൈഡ് ഇന്ത്യ എന്റെ ഇന്ത്യയല്ലെന്നും ബല്‍റാം കുറിക്കുന്നു.

അതേസമയം സംഭവത്തില്‍ പ്രതികരണവുമായി സ്വാമി സന്ദീപാനന്ദ ഗിരിയും രംഗത്തെത്തി. പെണ്‍കുട്ടിയെ തട്ടിയെടുത്ത് ഒരാഴ്ചയോളം പീഡിപ്പിച്ച ശേഷമായിരുന്നു കൊലപ്പെടുത്തി വനത്തിനുള്ളില്‍ ഉപേക്ഷിച്ചത്. ക്ഷേത്രത്തില്‍ വെച്ചാണ് ആസിഫ ക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ടതും കൊല്ലപ്പെട്ടതും. ഈശ്വരന്‍ ദേവാലയങ്ങള്‍ക്കകത്തില്ലെന്ന് ഇതില്‍ കൂടുതല്‍ തെളിവുകള്‍ വേണോ?’ എന്ന ചോദ്യമാണ് സ്വാമി ഉന്നയിച്ചത്. ഫെയ്‌സ്ബുക്കില്‍ ആസിഫയുടെ ചിത്രത്തിനൊപ്പം ഈ കുറിപ്പുകൂടി ചേര്‍ത്താണ് അദ്ദേഹം പോസ്റ്റ് ചെയ്തിരിക്കുന്നത്.

കപട രാജ്യസ്‌നേഹികളെ… ന്യായീകരണത്തിന് മുമ്പ് നിങ്ങള്‍ അറിയണം; എട്ടുവയസ്സുകാരി ആസിഫയ്ക്ക് ആ അഞ്ചു ദിവസങ്ങളില്‍ സംഭവിച്ചത് എന്താണെന്ന്