മദ്യപിച്ച് വഴിയില്‍ കിടക്കുന്നവരെ സ്റ്റേഷനില്‍ കൊണ്ടുപോകരുതെന്ന് ഡിജിപി

single-img
13 April 2018

തിരുവനന്തപുരം: അമിതമായി മദ്യപിച്ച് വഴിയില്‍ കിടക്കുന്നവരെ കസ്റ്റഡിയിലെടുത്ത് പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകരുതെന്ന് പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ നിര്‍ദേശിച്ചു. ഇവരെ നാട്ടുകാരുടെ സഹായത്തോടെ അവരുടെ വീടുകളില്‍ എത്തിക്കുകയോ വൈദ്യസഹായം ലഭ്യമാക്കുകയോ ചെയ്യണം.

ഏതെങ്കിലും സംഘര്‍ഷവുമായി ബന്ധപ്പെട്ട് നാട്ടുകാര്‍ പിടിച്ചു പോലീസിലേല്‍പ്പിക്കുന്ന പ്രതികള്‍ക്ക്, അവിടെവെച്ചുതന്നെ റിപ്പോര്‍ട്ടെഴുതി പഞ്ചായത്ത് അംഗത്തിന്റെയോ നാട്ടുകാരുടെയോ സാന്നിധ്യത്തില്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ വൈദ്യപരിശോധന നടത്തണം. ഇത്തരക്കാരുടെ ദേഹത്ത് പരിക്കുണ്ടെങ്കില്‍ പ്രത്യേകം രേഖപ്പെടുത്തണം.

അറസ്റ്റിലാകുന്ന വ്യക്തികള്‍ ഏതെങ്കിലും രോഗമുള്ളയാളാണെങ്കില്‍ അക്കാര്യം ചോദിച്ചു മനസ്സിലാക്കി യഥാസമയം മരുന്നു നല്‍കണം. രാത്രികാലങ്ങളില്‍ പ്രതികളെ ലോക്കപ്പില്‍ സൂക്ഷിക്കേണ്ടിവന്നാല്‍ ഡിവൈ.എസ്.പി., ഡെപ്യൂട്ടി കമ്മിഷണര്‍ എന്നിവരെ അറിയിക്കണം.

അറസ്റ്റിലാകുന്നവരെ നിയമാനുസൃതം കാലതാമസമില്ലാതെ കോടതിയില്‍ ഹാജരാക്കണം. പരാതിക്കാരെ ആവശ്യമില്ലാതെ സ്റ്റേഷനില്‍ നിര്‍ത്തിച്ചു ബുദ്ധിമുട്ടിക്കരുത്. വേഗത്തില്‍ പരാതികള്‍ തീര്‍പ്പാക്കണമെന്നും ബെഹ്‌റ നിര്‍ദേശിച്ചു.