കപട രാജ്യസ്‌നേഹികളെ… ന്യായീകരണത്തിന് മുമ്പ് നിങ്ങള്‍ അറിയണം; എട്ടുവയസ്സുകാരി ആസിഫയ്ക്ക് ആ അഞ്ചു ദിവസങ്ങളില്‍ സംഭവിച്ചത് എന്താണെന്ന്
അതിക്രൂരമായ ബലാത്സംഗത്തിനിരയായി, അതിലും ക്രൂരമായ രീതിയില്‍ കൊലചെയ്യപ്പെട്ട എട്ടുവയസ്സുകാരി ആസിഫ ബാനുവിനുവേണ്ടി ഇന്ത്യയൊന്നാകെ തേങ്ങുകയാണ്… കുറ്റപത്രം പുറത്തിറങ്ങിയ ശേഷമാണ് ആ കുരുന്നു പെണ്‍കുട്ടിക്കെതിരായി നടന്നത് എത്ര മനഃസാക്ഷിയില്ലാത്ത പീഡനമാണെന്ന് ലോകം അറിഞ്ഞത്.
അവളനുഭവിച്ച വേദന മനഃസാക്ഷിയുള്ള ഓരോരുത്തരുടെയും ഉറക്കം കെടുത്തിയത്. വിചാരണകോടതിക്കുമുമ്പില്‍ ഹാജരാക്കാനായി പൊലീസുകാര്‍ തയ്യാറാക്കിയ കുറ്റപത്രമാണ് ആ കുറ്റകൃത്യത്തിന്റെ തെളിവും രേഖയും. ജമ്മുകശ്മീരിലെ കതുവാ ജില്ലയിലെ ഒരു ക്ഷേത്രത്തിനുള്ളില്‍വെച്ചാണ് കുഞ്ഞ് ക്രൂരമായി പീഡിപ്പിക്കപ്പെട്ടതെന്നാണ് അന്വേഷണസംഘം കണ്ടെത്തിയിരിക്കുന്നത്.
ബകര്‍വാള്‍ എന്ന മുസ്ലിം നാടോടി സമുദായാംഗങ്ങളാണ് മുഹമ്മദ് യൂസഫും കുടുംബവും. കുതിര വളര്‍ത്തലാണ് ഉപജീവനമാര്‍ഗം. വേനല്‍ക്കാലത്ത് മലനിരകളിലും തണുപ്പുകാലത്ത് താഴ്വരയിലുമായി കുതിരയെ മേയ്ച് കഴിയുന്ന കശ്മീരികള്‍. തന്റെ രണ്ടു മക്കള്‍ അപകടത്തില്‍ മരിച്ചതിനെ തുടര്‍ന്ന് യൂസഫ് 2010 ല്‍ സഹോദരിയുടെ നവജാത ശിശുവിനെ ദത്തെടുത്തു. ആസിഫയെന്ന് വിളിച്ച അവളെ സ്വന്തം മകളായി വളര്‍ത്തി.
ബകര്‍വാളുകളുടെ സാന്നിധ്യം ചിലയാളുകളെ അസ്വസ്ഥതപ്പെടുത്തിയിരുന്നു. പ്രത്യേകിച്ചും വിവിധ മുസ്ലിം വിഭാഗങ്ങളുടെ വളര്‍ച്ച തങ്ങള്‍ക്ക് ഭീഷണിയാണെന്ന് കരുതുന്ന ഡോഗ്ര ഹിന്ദുക്കള്‍ക്ക്. അവരില്‍ പ്രമുഖനാണ് അറുപതു വയസുള്ള സാഞ്ചി റാം. ബകര്‍വാളുകളെ പ്രദേശത്തു നിന്ന് ഓടിക്കാന്‍ സാഞ്ചി റാമിന്റെ മനസില്‍ ഉദിച്ച മാര്‍ഗമാണ് കുഞ്ഞ് ആസിഫയുടെ കൊലപാതകം. കുട്ടിയെ കൊന്നാല്‍ നാടോടികള്‍ നാടുവിട്ടോടുമെന്ന് സാഞ്ചി റാം കരുതി. കൂട്ടിന് കടുത്ത മതഭ്രാന്തനായ പൊലീസുകാരന്‍ ദീപക് ഖജുരിയയും.
കുഞ്ഞന്‍ കുതിരകളുമായി പാറിപ്പറന്ന് നടന്ന ആസിഫ വളരെ വേഗം ഇവരുടെ ശ്രദ്ധയാകര്‍ഷിച്ചു. കുട്ടിയെ കൂട്ടിക്കൊണ്ടുവരാന്‍ പറ്റിയ ഒരാളും ഇതിനിടയില്‍ അവതരിച്ചു. സാഞ്ചി റാമിന്റെ മരുമകന്‍. സ്‌കൂളില്‍ നിന്ന് പുറത്താക്കപ്പെട്ട തെമ്മാടി ചെക്കന്‍. കൂട്ടുനിന്നാല്‍ കള്ളത്തരത്തിലൂടെ പരീക്ഷ ജയിപ്പിച്ച് തരാമെന്ന് ഖജൂരിയ പറഞ്ഞതോടെ പയ്യന്‍ ഉഷാറായി.
ജനുവരി പത്താം തിയതി. മേയാന്‍ വിട്ട കുതിരക്കുട്ടിയെ അന്വേഷിച്ച് നടന്ന ആസിഫ പയ്യന്റെയും കൂട്ടുകാരന്‍ മന്നുവിന്റെയും മുന്നിലെത്തി. കുതിരക്കുട്ടി കാട്ടിലുണ്ടെന്ന് പയ്യന്‍മാര്‍ പറഞ്ഞത് വിശ്വസിച്ച കുഞ്ഞ് ആസിഫ അവരുടെ പിന്നാലെ പോയി. പക്ഷേ കുറേ ദൂരം ചെന്നപ്പോള്‍ അപകടം മണത്ത കുട്ടി തിരിച്ചോടി.
ബലമായി പിടിച്ചു നിര്‍ത്തിയ പയ്യന്‍മാര്‍ കുട്ടിക്ക് മാനാര്‍ എന്ന മയക്കുമരുന്ന് നല്‍കി. മയങ്ങി വീണ കുട്ടിയെ പയ്യന്‍ ആദ്യം മാനഭംഗപ്പെടുത്തി. മന്നുവും ശ്രമിച്ചെങ്കിലും നടന്നില്ല. സാഞ്ചി റാമിന്റെ സ്വന്തം ക്ഷേത്രത്തിലേക്കാണ് ഇവിടെ നിന്ന് ആസിഫയെ കൊണ്ടുപോയത്. മയങ്ങിക്കിടന്ന കുട്ടിയെ അവിടെയിട്ട് പയ്യന്‍മാര്‍ മടങ്ങി. അടുത്ത ദിവസം പയ്യനും പൊലീസുകാരന്‍ ഖജൂരിയയും പോയി നോക്കി.
പാതി മയക്കത്തിലായിരുന്ന കുട്ടിക്ക് ഖജൂരിയ എപിട്രോള്‍ (അപസ്മാരത്തിനുള്ള മരുന്ന്) ഗുളിക നല്‍കി. വൈകീട്ട് ക്ഷേത്രത്തില്‍ പോയ പയ്യന്‍ കുട്ടി അബോധാവസ്ഥയിലാണെന്ന് മനസിലാക്കി. സാഞ്ചി റാമിന്റെ മകനും മീററ്റ് സര്‍വകലാശാല വിദ്യാര്‍ഥിയുമായ വിശാലിനെ വിളിച്ച് പയ്യന്‍ കാര്യങ്ങള്‍ പറഞ്ഞു.
മാനഭംഗപ്പെടുത്താന്‍ പറ്റിയ ഇര കയ്യിലുണ്ടെന്നായിരുന്നു പറഞ്ഞതിന്റെ ചുരുക്കം. പിറ്റേന്ന് രാവിലെ തന്നെ വിശാല്‍ സ്ഥലത്തെത്തി. സാഞ്ചി റാമും മകനും മരുമകന്‍ പയ്യനും ഒന്നിച്ചാണ് ക്ഷേത്രത്തിലെത്തിയത്. അബോധാവസ്ഥയില്‍ കിടക്കുന്ന കുട്ടിയെ നോക്കിയ ശേഷം പൂജാ കര്‍മങ്ങള്‍ കഴിച്ച് സാഞ്ചി റാം സ്ഥലം വിട്ടു. തൊട്ടുപിന്നാലെ വിശാലും പയ്യനും കുട്ടിയെ മാനഭംഗപ്പെടുത്തി.
ഇതിനിടയില്‍ യുസഫിന്റെ പരാതിയില്‍ പൊലീസ് ആസിഫയ്ക്കായുള്ള അന്വേഷണം തുടങ്ങി. അപകടം മണത്ത സാഞ്ചി റാം, തിലക് രാജ് എന്ന പൊലീസ് കോണ്‍സ്റ്റബിളിനെ കൈക്കൂലി കൊടുത്ത് വശത്താക്കി. ഇയാള്‍ വഴി 5 ലക്ഷം രൂപ വാഗ്ദാനം ചെയ്ത് സബ് ഇന്‍സ്‌പെക്ടര്‍ ആനന്ദ് ദത്തയേയും. ഖജൂരിയയും തിലക് രാജും ഒന്നുമറിയാത്തവരെ പോലെ അന്വേഷണത്തിന്റെ ഭാഗവുമായി. ക്ഷേത്രത്തിന്റെ ഭാഗത്തേക്ക് പോവാതെ അന്വേഷണ സംഘത്തെ വഴിതെറ്റിക്കാന്‍ ഇവര്‍ക്കായി.
അന്ന് ലോഹ്രി ഉല്‍സവമായിരുന്നു. കുട്ടിയെ കൊല്ലാനുള്ള സമയമായെന്ന് സാഞ്ചി റാം കൂട്ടാളികളോട് പറഞ്ഞു. പയ്യന്‍, വിശാല്‍, മന്നു എല്ലാവരും തയാറായി. ആസിഫയുടെ കുഞ്ഞു ശരീരം ഒരു കലുങ്കിനടയിലിലേക്ക് കൊണ്ടുപോയി. സ്ഥലത്തെത്തിയ പൊലീസുകാരന്‍ ഖജൂരിയ ഒരാഗ്രഹം പ്രകടിപ്പിച്ചു. ‘ജീവന്‍ പോകും മുന്‍പ് എനിക്കവളെ മാനഭംഗപ്പെടുത്തണം..’ ആ ആഗ്രഹവും സാധിച്ചു. ഇനി ജീവനെടുക്കണം.
ആസിഫയുടെ തല തന്റെ ഇടതു തുടയില്‍ എടുത്തു വച്ച് ഞെരിച്ചു കൊല്ലാനായി ഖജൂരിയയുടെ ശ്രമം. നടന്നില്ല. പയ്യന്‍ ഏറ്റെടുത്തു. കഴുത്ത് പിരിച്ചൊടിച്ചു. ആസിഫ ധരിച്ചിരുന്ന ഷാളുപയോഗിച്ച് ശ്വാസം മുട്ടിച്ചു. അതോടെ ആ പിഞ്ചു ശരീരം നിശ്ചലമായി. മരണമുറപ്പാക്കാന്‍ കല്ലുകൊണ്ട് തലയില്‍ രണ്ടു തവണ ഇടിക്കുക കൂടി ചെയ്തതോടെ സാഞ്ചി റാമും കൂട്ടാളികളും തൃപ്തരായി.
പിന്നീട്, റെക്കോര്‍ഡ് സമയത്തിനുള്ളില്‍ തന്നെയാണ് ക്രൈംബ്രാഞ്ചിലെ സീനിയര്‍ സൂപ്രണ്ടന്റ് പൊലിസ് ഓഫീസറായ രമേശ് കുമാര്‍ ജല്ലയും ടീമംഗങ്ങളും അന്വേഷണം പൂര്‍ത്തിയാക്കിയത്. ഏപ്രില്‍ 9 നാണ് അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിക്കുന്നത്. ഹൈകോടതി നിശ്ചയിച്ച 90 ദിവസത്തെ കാലാവധിക്ക് പത്തുദിവസം മുമ്പേയാണിത്. അതും, എല്ലാ രാഷ്ട്രീയനേതാക്കളും അഭിഭാഷകരും അടക്കമുള്ള ഒരു വലിയ ലോബിയുടെ എല്ലാ എതിര്‍പ്പുകളെയും മറികടന്ന്.
കേസ് അന്വേഷിക്കാനായി ഔദ്യോഗികമായി നിയോഗിപ്പെട്ട ടീമിന്റെ സൂപ്പര്‍വൈസറാണ് ജല്ല. ജമ്മുവിലെ ക്രൈം ബ്രാഞ്ചിന്റെ അമരക്കാരന്‍. സത്യത്തില്‍ നവീദ് പീര്‍സദയെന്ന യുവ പൊലീസ് ഓഫീസറാണ് കേസന്വേഷത്തിന്റെ ചുക്കാന്‍ പിടിച്ചത്. ഏത് കുഴപ്പം പിടിച്ച കേസും വളരെ പെട്ടെന്ന് പരിഹരിക്കുന്ന ആള്‍ എന്നൊരു വിശേഷണം നവീദിന് നേരത്തെ തന്നെ ചാര്‍ത്തിക്കിട്ടിയിട്ടുണ്ട്.
കേസ് കെട്ടിച്ചമച്ചതാണെന്ന ആരോപണങ്ങള്‍, വര്‍ഗീയ വിദ്വേഷമാണ് കാരണമെന്ന പ്രതിവാദങ്ങള്‍ ഇതെല്ലാം അതിജീവിച്ചാണ് കശ്മീരി പണ്ഡിറ്റായ ആ പോലീസ് ഉദ്യോഗസ്ഥന്‍ കേസ് അന്വേഷണവുമായി മുന്നോട്ടു പോയത്. കുറ്റം ആരോപിക്കപ്പെട്ട് കസ്റ്റഡിയിലുള്ളവര്‍ തന്നെയാണ് യഥാര്‍ഥ പ്രതികളെന്ന് ഉറപ്പുവരുത്തുന്ന തെളിവുകളായിരുന്നു അയാളുടെ അന്വേഷണത്തെ മുന്നോട്ടു കൊണ്ടുപോയത്.
നാലു പൊലീസുകാരും റവന്യൂ വകുപ്പില്‍ നിന്ന് റിട്ടയറായ ഒരു ഉദ്യോഗസ്ഥനുമാണ് ഈ ക്രൂരകൃത്യത്തിന്റെ പ്രധാന സൂത്രധാരകര്‍ എന്ന് കുറ്റപത്രം പറയുന്നു. അവര്‍ ആ കുഞ്ഞിനോട് നടത്തിയ ക്രൂരത ഒന്നൊഴിയാതെ ഒന്നായി ആ കുറ്റപത്രത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
പക്ഷേ, തങ്ങളുടെ സഹപ്രവര്‍ത്തകര്‍ തന്നെ ഈ ക്രൂരകൃത്യങ്ങളില്‍ ഉള്‍പ്പെട്ടിരിക്കുന്നുവെന്ന് ജല്ലയും നവീദും ഒരിക്കല്‍ പോലും ചിന്തിച്ചിരുന്നില്ല. പൊലീസ് കസ്റ്റഡിയിലുള്ളവര്‍ എത്ര തന്നെ ചോദ്യം ചെയ്തിട്ടും സംഭവത്തില്‍ ഉള്‍പ്പെട്ട പ്രതികളായ പൊലീസുകാരുടെ പേര് പുറത്തു പറഞ്ഞിരുന്നുമില്ല. കുട്ടികളിലെ കാമവാസനയെന്ന് കുറ്റത്തെ ചുരുക്കി, സാഞ്ചി റാമിന്റെ പ്രായപൂര്‍ത്തിയാകാത്ത മരുമകന്റെ മേല്‍ കുറ്റം മുഴുവനും കെട്ടിവെക്കാനുള്ള ശ്രമമായിരുന്നു നടന്നിരുന്നത്.
ആസിഫയുടെ മൃതശരീരം കിടന്ന സ്ഥലത്തുനിന്നുള്ള ചിത്രങ്ങള്‍ തന്നെയാണ് കേസ് അന്വേഷണത്തില്‍ പ്രധാന വഴിത്തിരിവായത്. ആ ഫോട്ടോയില്‍ കാണുന്ന വസ്ത്രത്തില്‍ അവളുടെ വസ്ത്രത്തില്‍ ചളി പറ്റിയിരുന്നു. എന്നാലത് മൃതദേഹം കിടന്ന പ്രദേശത്ത് കാണപ്പെടുന്ന തരത്തിലുള്ള മണ്ണായിരുന്നില്ല.
അവള്‍ കൊല്ലപ്പെട്ടത് മറ്റ് എവിടെയോ വെച്ചാണെന്ന് അതോടെ ഉറപ്പിക്കാനായി. പക്ഷേ പിന്നീട് കണ്ട ഫോട്ടോയിലൊന്നും വസ്ത്രത്തില്‍ ആ ചളി ഉണ്ടായിരുന്നില്ല. അത് ശരിക്കും ഞങ്ങളെ ഞെട്ടിച്ചു. അതോടെയാണ് സംഭവത്തില്‍ ഏതെങ്കിലും പൊലീസുകാര്‍ക്ക് പങ്കുണ്ടെന്ന സംശയം ബലപ്പെട്ടത്. തെളിവുനശിപ്പിക്കാനായി അവളുടെ വസ്ത്രങ്ങള്‍ കഴുകി വൃത്തിയാക്കിയിരുന്നു ടീമംഗങ്ങളിലൊരാള്‍ പറയുന്നു.
”അന്വേഷണത്തില്‍ ഇരുട്ടില്‍ തപ്പുകയായിരുന്നു ഞങ്ങള്‍. പക്ഷേ, എന്തോ ഒരു ദൈവിക സഹായം ഞങ്ങള്‍ക്ക് ലഭിക്കുകയായിരുന്നു. അതാണ് കേസ് അന്വേഷണത്തെ മുമ്പോട്ടു കൊണ്ടുപോകാന്‍ സഹായിച്ചത്. കേസ് അന്വേഷണത്തിന്റെ ഭാഗമായി ഞങ്ങള്‍ ആ അമ്പലത്തിലും തെളിവെടുപ്പ് നടത്തി.
അവിടെ അടച്ചിട്ട ഒരു റൂമുണ്ടായിരുന്നു. അതിന്റെ താക്കോല്‍ സഞ്ജി റാമിന്റെ കയ്യിലായിരുന്നു. ആ റൂം തുറന്ന് പരിശോധിച്ചപ്പോള്‍ എട്ട് മുടിയിഴകള്‍ കിട്ടി. അവ ഡിഎന്‍എ ടെസ്റ്റിന് അയച്ചു. ആ മുറിയില്‍ ആസിഫയുടെ സാന്നിധ്യമുണ്ടായിരുന്നു എന്നതിന് തെളിവാണ് ആ മുടിയിഴകള്‍ എന്ന് ഞങ്ങള്‍ക്ക് ഒരു പ്രതീക്ഷ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അതിലൊന്ന്, ഒന്നുമാത്രം ആസിഫയുടേതാണെന്ന് ഡിഎന്‍എ പരിശോധനയില്‍ തെളിഞ്ഞു” മറ്റൊരു ഉദ്യോഗസ്ഥന്‍ പറയുന്നു.
പക്ഷേ, കേസ് അന്വേഷണത്തിനെ ഭാഗമായി തന്നെ സമീപിച്ച മാധ്യമപ്രവര്‍ത്തകരോടൊന്നും പ്രതികരിക്കാന്‍ ജല്ല തയ്യാറായിട്ടില്ല. തനിക്ക് അന്വേഷണത്തിന്റെ ഒരു ഘട്ടത്തിലും എതിര്‍പ്പ് നേരിടേണ്ടി വന്നിട്ടില്ലെന്ന് മാത്രം പറഞ്ഞ് ഒഴിയുകയായിരുന്നു അദ്ദേഹം. ശ്രീനഗര്‍ സ്വദേശിയാണ് ജല്ല. 1984ലാണ് സര്‍വീസില്‍ പ്രവേശിക്കുന്നത്. കഴിഞ്ഞ രണ്ടുമാസത്തിന് ശേഷം, ഈ കുറ്റപത്രം സമര്‍പ്പിച്ചു കഴിഞ്ഞ ശേഷമാണ് താനൊന്ന് ഉറങ്ങിയതെന്നും അദ്ദേഹം പറയുന്നു.
സ്‌പെഷല്‍ പോലീസ് ഉദ്യോഗസ്ഥരായ ദീപക് ഖജൂരിയ, സുരേന്ദര്‍ വര്‍മ, അസിസ്റ്റന്റ് സബ്ഇന്‍സ്‌പെക്ടര്‍ ആനന്ദ് ദത്ത, ഹെഡ്‌കോണ്‍സ്റ്റബ്ള്‍ തിലക് രാജ് എന്നിവരാണ് കേസില്‍ അറസ്റ്റിലായ മറ്റുള്ളവര്‍. ആനന്ദ് ദത്തയും തിലക് രാജും കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കാളികളല്ല. പെണ്‍കുട്ടിയുടെ വസ്ത്രം അലക്കിയതടക്കമുള്ള കാര്യങ്ങള്‍ ചെയ്ത് തെളിവുനശിപ്പിക്കാന്‍ സഹായിച്ചു എന്നതാണ് ഇരുവര്‍ക്കും പേരിലുള്ള കുറ്റം.