ഹോളിവുഡില്‍ വര്‍ണ്ണവിവേചനമുണ്ടെന്ന് വെളിപ്പെടുത്തി പ്രിയങ്ക ചോപ്ര

single-img
12 April 2018

കാസ്റ്റിംഗ് കൗച്ച് വിവാദങ്ങള്‍ സിനിമാമേഖലയെ വിട്ടൊഴിയാതെ നില്‍ക്കുന്ന സാഹചര്യത്തില്‍ ഹോളിവുഡിലും വംശീയ വിവേചനം നിലനില്‍ക്കുന്നുണ്ടെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് പ്രിയങ്ക പോച്ര. ബോളിവുഡിലും ഹോളിവുഡിലും ലക്ഷക്കണക്കിന് ആരാധകരുള്ള പ്രിയങ്കയുടെ വെളിപ്പെടുത്തല്‍ വലിയ ചര്‍ച്ചകള്‍ക്കാണ് തുടക്കമിടുന്നത്.

ആഗോളതലത്തിലുള്ള തന്റെ പ്രശസ്തിയൊന്നും ചൂഷണങ്ങളില്‍ നിന്നും തന്നെ രക്ഷിച്ചിട്ടില്ലെന്നും പ്രിയങ്ക പറയുന്നു. നിറം കുറവായതിന്റെ പേരില്‍ കഴിഞ്ഞ വര്‍ഷം ഒരു ഹോളിവുഡ് ചിത്രത്തില്‍ നിന്നും താന്‍ പുറത്താക്കപ്പെട്ടിട്ടുണ്ടെന്നും താരം തുറന്നടിക്കുന്നു.

ചിത്രീകരണവുമായി ബന്ധപ്പെട്ട് ഒരു സ്റ്റുഡിയോയില്‍ പോയിരുന്നു. അപ്പോള്‍ സ്റ്റുഡിയോയില്‍ നിന്ന് പുറത്ത് വന്ന വ്യക്തി തന്റെ മാനേജരോട് പ്രിയങ്കയുടെ ശരീരത്തിന് എന്തോ കുഴപ്പമുണ്ടെന്ന് പറഞ്ഞു. എന്താണ് ശരിക്കും അവര്‍ ഉദ്ദേശിച്ചതെന്ന് തനിക്ക് മനസിലായില്ല.

സംഭവത്തിന്റെ നിജസ്ഥിതി അറിയുന്നതിന് അയാളോട് നിരവധി തവണ ചോദിച്ചു. ചോദ്യങ്ങള്‍ സഹിക്കാനാകാതെ വന്നപ്പോഴാണ് യഥാര്‍ത്ഥ കാരണം അയാള്‍ വ്യക്തമാക്കിയത്. പ്രിയങ്കയുടെ ശരീരത്തിന് തവിട്ട് നിറമാണ്. ഈ നിറമാണ് ഷൂട്ട് ചെയ്യാനുള്ള പ്രശ്‌നമെന്നും ഏജന്റ് പറഞ്ഞതു കേട്ട് താന്‍ തളര്‍ന്നു പോയെന്നും പ്രിയങ്ക പറയുന്നു.

അതോടൊപ്പം ബോളിവുഡിലും ഹോളിവുഡിലും ആണ്‍മേല്‍ക്കോയ്മ നിലനില്‍ക്കുന്നുണ്ടെന്നും താരം ആരോപിക്കുന്നു. സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും വ്യത്യസ്ത തരത്തിലാണ് പ്രതിഫലം നല്‍കുന്നതെന്നും താരം പറയുന്നു. ഇന്‍സ്‌റ്റൈല്‍ എന്ന മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവം പ്രിയങ്ക വെളിപ്പെടുത്തിയത്.