അഞ്ച് തവണ ഉപേക്ഷിക്കപ്പെട്ടു; ബധിരനായ പട്ടിക്ക് ഒടുവില്‍ ആംഗ്യഭാഷയിലൂടെ സ്‌നേഹപരിചരണം

single-img
12 April 2018

പത്ത് മാസം പ്രായമായ ചെവി കേള്‍ക്കാത്ത പട്ടിയാണ് ഐവര്‍. ജനിച്ച നാള്‍ മുതല്‍ തുടങ്ങിയതാണ് അവന്റെ ദുരിതം. വൈകല്യം കാരണം 5 വീട്ടുകാരാണ് അവനെ തെരുവില്‍ ഉപേക്ഷിച്ചത്. ഒടുവില്‍ അവന്‍ സ്‌നേഹകരങ്ങളില്‍ തന്നെ എത്തിച്ചേര്‍ന്നു.

മൃഗങ്ങളോടുള്ള ക്രൂരതക്കെതിരെ പോരാടുന്ന ആര്‍എസ്പിസിഎ എന്ന സംഘടനയുടെ കൈകളിലെത്തിപ്പെട്ട ഐവറിനെ അവര്‍ ശ്രദ്ധയും സ്‌നേഹവും നല്‍കി പരിചരിച്ചു. അവിടെ നിന്ന് അവനെ വൈകല്യങ്ങള്‍ അവഗണിച്ച് മറ്റൊരു കുടുംബം ഏറ്റെടുക്കാന്‍ തയ്യാറായി എത്തി.

ജീവിതത്തില്‍ പലരാല്‍ അവഗണിക്കപ്പെട്ടത് കൊണ്ട് തന്നെ ആര്‍എസ്പിസിഎയില്‍ എത്തിപ്പെട്ടപ്പോള്‍ ആദ്യമൊന്നും അവന്‍ അവിടെയുള്ളവരോട് അടുക്കാന്‍ തയ്യാറായില്ല. എന്നാല്‍ വേണ്ടത്ര പരിചരണവും സ്‌നേഹവും ലഭിച്ചതോടെ വന്‍ പതിയെ അവരോട് ഇണങ്ങി.

ഇതിനിടെ അവനെ ആംഗ്യഭാഷ പഠിപ്പിക്കുകയും ചെയ്തു. ഡിസംബറില്‍ ഐവറിന് പുതിയൊരു വീട് ലഭിച്ചു. എല്ലി ബ്രോമിലൗ എന്ന സ്ത്രീ ഐവറിയുടെ ബധിരത വകവെക്കാതെ അവനെ വളര്‍ത്താന്‍ തീരുമാനിച്ചു. ”ആര്‍എസ്പിസിഎ സെന്ററിലെ ജീവനക്കാരില്‍ നിന്ന് ഐവറി ആംഗ്യഭാഷ പഠിച്ചിരുന്നു.

‘ഇരിക്ക്’, ‘ഇവിടെ വാ’ തുടങ്ങിവയെല്ലാം ആംഗ്യത്തിലൂടെ കാണിച്ചാല്‍ അവന് മനസിലാകുമായിരുന്നു. ഇപ്പോള്‍ അവന് കൂടുതല്‍ കാര്യങ്ങള്‍ അറിയാം”, എല്ലി പറഞ്ഞു. ഐവറിക്ക് നടക്കാന്‍ പോകാന്‍ ഭയങ്കര ഇഷ്ടമാണ്. അതുപോലെ അവന് നല്ല ഘ്രാണശക്തിയുമുണ്ടെന്നും എല്ലി പറയുന്നു.