മറ്റൊരു വിധി കൂടി റദ്ദാക്കാന്‍ ആഗ്രഹിക്കുന്നില്ല; തുറന്നടിച്ച് ജസ്റ്റിസ് ജെ. ചെലമേശ്വര്‍

single-img
12 April 2018

ന്യൂഡല്‍ഹി: ചീഫ് ജസ്റ്റിസിന്റെ അധികാരം ചോദ്യം ചെയ്തുള്ള ഹര്‍ജി പരിഗണിക്കാന്‍ വിസമ്മതിച്ച് ജസ്റ്റിസ് ജെ. ചെലമേശ്വര്‍. 24 മണിക്കൂറിനകം തന്റെ മറ്റൊരു വിധികൂടി റദ്ദാക്കപ്പെടാന്‍ ആഗ്രഹിക്കുന്നില്ലെന്ന് ചെലമേശ്വര്‍ വ്യക്തമാക്കി. മുമ്പ് മെഡിക്കല്‍ കോഴ വിവാദവുമായി ബന്ധപ്പെട്ട് തന്റെ വിധി റദ്ദാക്കിയത് സൂചിപ്പിച്ചുകൊണ്ടാണ് ചെലമേശ്വറിന്റെ പരാമര്‍ശം.

മുതിര്‍ന്ന അഭിഭാഷകനായ ശാന്തി ഭൂഷനാണ് കേസുകളുടെ വിഭജനവുമായി ബന്ധപ്പെട്ട് ചീഫ് ജസ്റ്റീസിന്റെ പങ്ക് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. ‘താന്‍ ഈ ഹര്‍ജിയില്‍ വാദം കേള്‍ക്കില്ല. അതിന്റെ കാരണം വളരെ വ്യക്തമാണ്. മറ്റൊരു വിധി കൂടി 24 മണിക്കൂറിനുള്ളില്‍ റദ്ദാക്കപ്പെടാന്‍ താന്‍ ആഗ്രഹിക്കുന്നില്ല.

ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ താന്‍ വിരമിക്കും. അതുകൊണ്ട് തന്നെ കേസ് വിഭജനവുമായി ബന്ധപ്പെട്ട പൊതുതാല്‍പര്യ ഹര്‍ജി താന്‍ കേള്‍ക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഹര്‍ജി നല്‍കിയിട്ട് ഒരാഴ്ച കഴിഞ്ഞിട്ടും രജിസ്ട്രിയില്‍ രേഖപ്പെടുത്തിയിട്ടില്ലെന്ന് ശാന്തി ഭൂഷനു വേണ്ടി ഹാജരായ മകന്‍ പ്രശാന്ത് ഭൂഷന്‍ ചൂണ്ടിക്കാട്ടി.

ഹര്‍ജി പരിഗണിക്കാന്‍ ചെലമേശ്വര്‍ വിസമ്മതിച്ചതോടെ ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബെഞ്ചിന് മുന്നില്‍ വിഷയം ഉന്നയിച്ചു. തുടര്‍ന്ന് ഹര്‍ജി പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് അറിയിച്ചു. എന്നാല്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അല്ലാതെ മറ്റൊരു ജസ്റ്റിസ് കേസ് പരിഗണിക്കണെന്ന് പ്രശാന്ത് ഭൂഷന്‍ ആവശ്യപ്പെട്ടിരുന്നു.

നേരത്തെ, ബെഞ്ചുകള്‍ക്ക് കേസുകള്‍ വിഭജിച്ചു നല്‍കുന്നതില്‍ ചീഫ് ജസ്റ്റീസിന്റെ ഭാഗത്തുനിന്ന് അപാകതയുണ്ടെന്ന് ആരോപിച്ച് ജസ്റ്റീസുമാരായ ജെ.ചെലമേശ്വര്‍, കുര്യന്‍ ജോസഫ്, മദന്‍ ബി ലോകൂര്‍, ആര്‍.ഗോഗോയ് എന്നിവര്‍ ജനുവരി 12ന് പരസ്യമയി വാര്‍ത്താസമ്മേളനം വിളിച്ചിരുന്നു.