ബംഗാളിലെ പഞ്ചായത്ത് തെരഞ്ഞെടുപ്പ് പ്രക്രിയ നിര്‍ത്തിവയ്ക്കാന്‍ കോടതി ഉത്തരവ്

single-img
12 April 2018

പശ്ചിമബംഗാളിലെ പഞ്ചായത്ത് തെരഞ്ഞെടുപ്പ് പ്രക്രിയകള്‍ നിര്‍ത്തിവെക്കാന്‍ ഹൈക്കോടതിയുടെ ഉത്തരവ്. സ്ഥാനാര്‍ഥികളുടെ നാമനിര്‍ദേശ പത്രിക പിന്‍വലിക്കലും സൂക്ഷ്മപരിശോധനയുമടക്കമുള്ള കാര്യങ്ങളാണ് നിര്‍ത്തിവയ്ക്കാന്‍ ഉത്തരവായിരിക്കുന്നത്.

ഭരണത്തിലുള്ള തൃണമൂല്‍ കോണ്‍ഗ്രസിനെതിരെ ബിജെപി ബംഗാള്‍ ഘടകം സമര്‍പ്പിച്ച പരാതിയിലാണ് വിധി. മെയ് 1,3,5 തീയതികളിലാണ് ബംഗാളില്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പ് നിശ്ചയിച്ചിരുന്നത്. മെയ് 8നാണ് ഫലപ്രഖ്യാപനം. ഏപ്രില്‍ 2 മുതല്‍ 9 വരെയായിരുന്നു നാമനിര്‍ദേശ പത്രിക നല്‍കാനുള്ള സമയം.

എന്നാല്‍, തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ബലപ്രയോഗത്തിലൂടെ മറ്റ് പാര്‍ട്ടികളില്‍ പെട്ടവരെ നാമനിര്‍ദേശപത്രിക നല്‍കുന്നതില്‍ നിന്ന് തടയുകയാണെന്ന് കാണിച്ച് ബിജെപി പരാതി നല്‍കുകയായിരുന്നു. തിരഞ്ഞെടുപ്പ് സംബന്ധിച്ച കാര്യങ്ങളില്‍ സുപ്രീംകോടതി ഇടപെടില്ലെന്ന് വ്യക്തമാക്കിയതോടെയാണ് ബിജെപിയും സിപിഎമ്മും കൊല്‍ക്കത്ത ഹൈക്കോടതിയെ സമീപിച്ചത്. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയം നീട്ടിനല്‍കണമെന്നും പാര്‍ട്ടികള്‍ ആവശ്യപ്പെട്ടു.