സ്വാശ്രയ മാനേജ്‌മെന്റുകള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രീംകോടതി

single-img
11 April 2018

സ്വാശ്രയ മാനേജ്‌മെന്റുകള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രീംകോടതി. പണംവാങ്ങി അനര്‍ഹര്‍ക്ക് പ്രവേശനം നല്‍കുന്നത് സ്വാശ്രയ മാനേജ്‌മെന്റുകളുടെ രീതിയാണ്. അര്‍ഹരായ വിദ്യാര്‍ഥികള്‍ പുറത്ത് നില്‍ക്കുമ്പോള്‍ അനര്‍ഹര്‍ക്കു പ്രവേശനം നല്‍കുന്നു.

മലബാര്‍ മെഡിക്കല്‍ കോളേജ് വിദ്യാര്‍ഥികളുടെ ഹര്‍ജി പരിഗണിക്കുമ്പോഴാണ് കോടതി പരാമര്‍ശം. പ്രവേശനം നിയമപരമാക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാര്‍ത്ഥികള്‍ സമര്‍പ്പിച്ചിരിക്കുന്ന ഹര്‍ജികള്‍ കോടതി ഉച്ചയ്ക്ക് രണ്ട് മണിക്ക് പരിഗണിക്കും.

ജസ്റ്റിസുമാരായ എകെ സിക്രി, അശോക് ഭൂഷണ്‍ എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിക്കുന്നത്. ഹര്‍ജിക്കാരായ ഒന്‍പത് വിദ്യാര്‍ത്ഥികളില്‍ അഞ്ച് പേരും ഒന്നാം വര്‍ഷ പരീക്ഷയില്‍ പരാജയപ്പെട്ടതായി കോടതി ചൂണ്ടിക്കാട്ടി. 2016-17 അധ്യയന വര്‍ഷം സ്‌പോട്ട് അഡ്മിഷനിലൂടെ കോഴിക്കോട് മലബാര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശനം ലഭിച്ച 10 വിദ്യാര്‍ത്ഥികളാണ് അഡിമിഷന്‍ സാധുവായി കിട്ടാന്‍ സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.

എന്നാല്‍ വിദ്യാര്‍ത്ഥികളുടെ പ്രവേശനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രവേശനമേല്‍നോട്ട സമിതി സുപ്രിം കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിട്ടുണ്ട്. പ്രവേശനത്തിനുള്ള രേഖകള്‍ ഓണ്‍ലൈനായി അപേക്ഷിക്കാത്ത ഈ വിദ്യാര്‍ത്ഥികളും കോളേജും തമ്മില്‍ ഒത്ത് കളിക്കുകയായിരുന്നു എന്ന് പ്രവേശന മേല്‍നോട്ട സമിതി ആരോപിക്കുന്നു.

അതേസമയം, പ്രവേശന മേല്‍നോട്ട സമിതി അംഗീകരിച്ച കോളേജിന്റെ പ്രോസ്‌പെക്ടസ് പ്രകാരമുള്ള സമയപരിധിക്ക് ഉള്ളില്‍ പ്രവേശനത്തിന് ആവശ്യമുള്ള അപേക്ഷയും രേഖകളും കോളേജിന് കൈമാറി എന്നാണ് വിദ്യാര്‍ത്ഥികളുടെ അവകാശം. സ്‌പോട്ട് അഡ്മിഷന്‍ ആയതിനാല്‍ റെഗുലര്‍ അഡ്മിഷന്‍ പോലെ ഓണ്‍ലൈന്‍ അപേക്ഷ വേണ്ടെന്ന് വിദ്യാര്‍ത്ഥികള്‍ ചൂണ്ടിക്കാട്ടുന്നു.