കേരള പോലീസില്‍ 1129 ക്രിമിനലുകള്‍ ഉണ്ടെന്ന് വിവരാവകാശ രേഖ

single-img
11 April 2018

തിരുവനന്തപുരം: കേരള പോലീസില്‍ ക്രിമിനല്‍ കേസുകളില്‍ പ്രതികളായ 1129 പേര്‍ ജോലി ചെയ്യുന്നുണ്ടെന്ന് വിവരാവകാശ രേഖ. കേരള പോലീസിലെ ക്രമിനല്‍ കേസില്‍പ്പെട്ട ഉദ്യോഗസ്ഥരുടെ പട്ടിക എടുക്കാന്‍ 2011ല്‍ ഹൈക്കോടതി നല്‍കിയ നിര്‍ദേശത്തെ തുടര്‍ന്നാണ് ഇത്തരമൊരു പട്ടിക പോലീസ് തലപ്പത്തുനിന്ന് തയ്യാറാക്കിയത്.

എന്നാല്‍ ഈ റിപ്പോര്‍ട്ട് പുറത്തുവിടാന്‍ പോലീസ് തയ്യാറായിരുന്നില്ല. പല തവണ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് പോലീസ് ആസ്ഥാനത്തുനിന്നും ഈ റിപ്പോര്‍ട്ട് വിവരാവകാശ പ്രകാരം നല്‍കിയതെന്നും വാര്‍ത്ത പുറത്തുവിട്ട ഒരു സ്വകാര്യ വാര്‍ത്താചാനല്‍ പറയുന്നു.

ഏറ്റവും കൂടുതല്‍ ക്രിമിനല്‍ കേസുകളില്‍ പെട്ട പോലീസുകാര്‍ ഉള്ളത് തലസ്ഥാന ജില്ലയിലാണ്. 215 പേര്‍. എസ്.ഐ, എ.എസ്.ഐ റാങ്കിലുള്ള 230 ഓളം പോലീസുകാരുടെ പേരില്‍ ക്രിമിനല്‍ കേസുകള്‍ ഉണ്ട്. സി.ഐ റാങ്കിലുള്ള 46 പേരും ഡി.വൈ.എസ്.പി റാങ്കിലുള്ള 10 പേരും ക്രിമിനല്‍ കേസില്‍ പ്രതികളാണ്.

സ്ത്രീധന പീഡനം, കൈക്കൂലി, പരാതിക്കാരെ പീഡിപ്പിക്കല്‍, കസ്റ്റഡി മര്‍ദ്ദനം തുടങ്ങിയ കേസുകളിലാണ് ഇവരില്‍ ഏറെയും പ്രതികളായിരിക്കുന്നത്. എന്നാല്‍ ഇവര്‍ക്കെതിരെ കാര്യമായി നടപടിയൊന്നും ഉണ്ടാകാറില്ല. പോലീസ് തലപ്പത്തുതന്നെ ഇടപെട്ട് കേസുകള്‍ ഒതുക്കി തീര്‍ക്കുകയാണ് പതിവ്.