മോദി ഭരണത്തില്‍ റെയില്‍വേ മന്ത്രി ഗോയലിന്റെ ഭാര്യയുടെ കമ്പനിയും വളര്‍ന്നു; അമിത് ഷായുടെ മകന്റെ കമ്പനി ‘വളര്‍ന്ന അതേ മാതൃകയില്‍’…

single-img
11 April 2018

റെയില്‍വേ മന്ത്രി പീയൂഷ് ഗോയലിന്റെ ഭാര്യ സീമ ഗോയല്‍ ഉടമയായ കമ്പനി 10 വര്‍ഷംകൊണ്ടു 3,000 ഇരട്ടി വളര്‍ന്നെന്നു ആരോപണം. ബിജെപി അധ്യക്ഷന്‍ അമിത് ഷായുടെ പുത്രന്‍ ജയ് ഷായുടെ കമ്പനി വളര്‍ന്ന അതേ മാതൃകയിലാണ് സീമ ഗോയല്‍ ഉടമയായ ഇന്റര്‍കോണ്‍ അഡൈ്വസേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡും വളര്‍ന്നതെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം.

മകനും ഭാര്യയും ഉള്‍പ്പെടുന്ന കുടുംബാംഗങ്ങളാണ് കമ്പനി നടത്തിപ്പുകാര്‍. 2005-06 കാലഘട്ടത്തില്‍ ഒരു ലക്ഷം രൂപ മൂലധനമാക്കിയാണ് ഇന്റര്‍കോണ്‍ പ്രൈവറ്റ് ലിമിറ്റഡ് രൂപീകരിച്ചത്. 2007-17 കാലയളവില്‍ സമ്പാദ്യത്തെ പറ്റി വെളിപ്പെടുത്താതിരുന്ന കമ്പനിയുടെ നിലവിലെ സമ്പാദ്യം 30 കോടിയാണ്.

പീയൂഷ് ഗോയലും കുടുംബവും ഉള്‍പ്പെടെയുള്ള രണ്ടു സംഘങ്ങളുടെ ഉടമസ്ഥതയില്‍ 11 കമ്പനികളുണ്ട്. ഇവയില്‍ പല കമ്പനികളുടെയും ധനസ്ഥിതി മോശമാണ്. അവയില്‍ പലതിന്റെയും വന്‍ തുക ബാങ്ക് വായ്പകള്‍ കിട്ടാക്കടമാകുമെന്നും കോണ്‍ഗ്രസ് ആരോപിച്ചു.

ഗോയല്‍ മേധാവിയായിരുന്ന ഷിര്‍ദി ഇന്‍ഡസ്ട്രീസ്, ഇന്റര്‍കോം പ്രൈവറ്റ് ലിമിറ്റഡ് എന്നീ കമ്പനികള്‍ വായ്പ തിരിച്ചടക്കാത്തത് സംബന്ധിച്ചുള്ള കൂടുതല്‍ തെളിവുകളും കോണ്‍ഗ്രസ് പുറത്തുവിട്ടിട്ടുണ്ട്. ബാങ്ക് വായ്പാ തട്ടിപ്പ് കേസില്‍ ഉള്‍പ്പെട്ട ഷിര്‍ദി ഇന്‍ഡസ്ട്രീസ് കമ്പനിയുമായി പീയുഷ് ഗോയലിനും കുടുംബത്തിനും ഉളള ബന്ധം വ്യക്തമാക്കുന്നതാണ് കോണ്‍ഗ്രസ് പുറത്തുവിട്ട തെളിവുകള്‍.

ഷിര്‍ദി ഇന്റസ്ട്രീസ് ലിമിറ്റഡില്‍ നിന്നും 1.59 കോടി വായ്പ കൈപ്പറ്റിയ ഇന്റര്‍കോം പ്രൈവറ്റ് ലിമിറ്റഡ് കമ്പനി പൂര്‍ണമായും പീയുഷ് ഗോയലിന്റെ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ളതാണ്. 650 കോടി വായ്പയെടുത്ത ഷിര്‍ദി ഇന്‍ഡസ്ട്രിയല്‍ കമ്പനി 35 ശതമാനം തുക മാത്രമാണ് തിരിച്ചടച്ചത്.

സമാന തട്ടിപ്പ് നടത്തിയ അസീസ് പ്ലെവുഡ് ലിമിറ്റഡ്, അസീസ് ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ്, അസീസ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് തുടങ്ങി ഷിര്‍ദി കമ്പനിയുമായി ബന്ധമുള്ള സ്ഥാപനങ്ങള്‍ക്കെല്ലാം ഒരേ ഇമെയില്‍ ഐഡിയാണ് ഉള്ളതെന്നും കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടി.

ആരോപണത്തില്‍ സുപ്രീംകോടതി സിറ്റിങ് ജഡ്ജിയുടെ നേതൃത്വത്തില്‍ അന്വേഷണം വേണമെന്നും പ്രധാനമന്ത്രി മറുപടി പറയണമെന്നും കോണ്‍ഗ്രസ് വക്താവ് പവന്‍ ഖേര ആവശ്യപ്പെട്ടു. കേന്ദ്രമന്ത്രി പീയുഷ് ഗോയല്‍ രാജി വെക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടിട്ടുണ്ട്.