പൊലീസിന്റെ ചവിട്ടേറ്റ് ശ്രീജിത്തിന്റെ കുടല്‍ തകര്‍ന്നുവെന്ന് ആശുപത്രി രേഖകള്‍; വരാപ്പുഴ കസ്റ്റഡി മരണം ഐജി എസ് ശ്രീജിത്ത് അന്വേഷിക്കും

single-img
10 April 2018

വരാപ്പുഴ: വരാപ്പുഴ പൊലീസ് കസ്റ്റഡിയില്‍ മരിച്ച ശ്രീജിത്തിന്റെ ചികിത്സാ രേഖ വിശദാംശങ്ങള്‍ പുറത്ത്. ചെറുകുടലില്‍ മുറിവുണ്ടായിരുന്നെന്നും ആന്തരിക അവയവങ്ങള്‍ പ്രവര്‍ത്തനരഹിതമായെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ശ്രീജിത്തിന് അടിവയറ്റില്‍ കടുത്ത ആഘാതമേറ്റെന്നും ഇതാണ് ആരോഗ്യനില വഷളാക്കിയതെന്നും രേഖ വ്യക്തമാക്കുന്നു.

ചികിത്സയിലിരിക്കെ തന്നെ ശ്രീജിത്തിന്റെ രക്തസമ്മര്‍ദ്ധം അതിതമായി ഉയര്‍ന്നിരുന്നു. അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയെങ്കിലും കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെ ഹൃദയാഘാതത്തെ തുടര്‍ന്ന് ശ്രീജിത്ത് മരിക്കുകയായിരുന്നു എന്നാണ് എറണാകുളത്തെ ആശുപത്രിയിലെ ചികിത്സാ രേഖകള്‍ വ്യക്തമാക്കുന്നത്.

അതേസമയം, ശ്രീജിത്ത് കസ്റ്റഡിയില്‍ മരിച്ച സംഭവം ഐ.ജി ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അന്വേഷിക്കും. ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയുടെ നിര്‍ദ്ദേശപ്രകാരം റേഞ്ച് ഐ.ജി വിജയ് സാക്കറെ സംഭവത്തില്‍ പ്രാഥമികാന്വേഷണം നടത്തിയിരുന്നു. ഈ അന്വേഷണം അപര്യാപ്തമാണെന്ന് ശ്രീജിത്തിന്റെ ബന്ധുക്കള്‍ ആക്ഷേപം ഉന്നയിച്ചതിനെ തുടര്‍ന്നാണ് പുതിയ സംഘത്തെ നിയോഗിച്ചത്.

അതിനിടെ പൊലീസ് കസ്റ്റഡിയില്‍ ശ്രീജിത്ത് മരിച്ച സംഭവത്തില്‍ ഉത്തരവാദികള്‍ക്കെതിരെ കൊലക്കുറ്റം ചുമത്തണമെന്നു മനുഷ്യാവകാശ കമ്മിഷന്‍ വ്യക്തമാക്കി. പൊലീസിന്റേതു ഗുരുതരവീഴ്ചയാണ്. ശ്രീജിത്തിനു മെഡിക്കല്‍ പരിശോധന നടത്തിയില്ല.

തുടര്‍ച്ചയായി തെറ്റുചെയ്യുന്ന പൊലീസുകാരെ സര്‍വീസില്‍നിന്നു മാറ്റിനിര്‍ത്തണം. ഇതിനായി സര്‍വീസ് ചട്ടങ്ങളില്‍ മാറ്റംവരുത്തണമെന്നും മനുഷ്യാവകാശ കമ്മിഷന്‍ ആക്ടിങ് ചെയര്‍മാന്‍ പി.മോഹനദാസ് പറഞ്ഞു. വരാപ്പുഴ ദേവസ്വംപാടം ഷേണായിപ്പറമ്പില്‍ എസ്.ആര്‍ ശ്രീജിത്ത് (26) ഇന്നലെ രാത്രി എഴുമണിയോടെയാണ് മരിച്ചത്.

വരാപ്പുഴ പൊലീസ് വീട്ടില്‍ നിന്ന് കസ്റ്റഡിയിലെടുക്കുമ്പോഴും അതിനുശേഷം സ്റ്റേഷനില്‍ വച്ചും തനിക്ക് ക്രൂരമായി മര്‍ദ്ദനമേറ്റെന്ന് ശ്രീജിത്ത് ഭാര്യയോടും അമ്മയോടുമെല്ലാം വെളിപ്പെടുത്തിയിരുന്നു. ശ്രീജിത്തിനേയും സഹോദരന്‍ സജിത്തിനേയുമാണ് ശനിയാഴ്ച രാത്രി മഫ്തിയിലെത്തിയ വരാപ്പുഴ പൊലീസ് കസ്റ്റഡിയിലെടുത്തത്.

എന്നാല്‍, മരിച്ച ശ്രീജിത്തിന് വീടാക്രമിച്ച കേസുമായി ബന്ധമുണ്ടായിരുന്നില്ല. കേസിലെ മുഖ്യപ്രതിയായ തുളസീദാസ് ശ്രീജിത്ത് ആണെന്ന തെറ്റിദ്ധാരണയിലാണ് മരിച്ച എസ്.ആര്‍ ശ്രീജിത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. പൊലീസിന്റെ അശ്രദ്ധയാണ് ശ്രീജിത്തിന്റെ അറസ്റ്റിലേക്കും ക്രൂരമായ കസ്റ്റഡി മര്‍ദ്ദനത്തിലേക്കും നയിച്ചത്. കസ്റ്റഡിയിലെടുത്ത പ്രതിയെ 24 മണിക്കൂറിനകം തന്നെ കോടതിയില്‍ ഹാജരാക്കണമെന്ന ചട്ടവും ലംഘിക്കപ്പെട്ടു എന്നും ആരോപണമുണ്ട്.