യോഗി കാവിയടിച്ച അംബേദ്കര്‍ പ്രതിമയ്ക്ക് ബിഎസ്പിക്കാര്‍ നീല നിറം പൂശി

single-img
10 April 2018

ഉത്തര്‍ പ്രദേശിലെ ബദയൂണില്‍ സ്ഥാപിച്ച കാവിനിറം പൂശിയ അംബേദ്കര്‍ പ്രതിമയുടെ നിറം മാറ്റി. ബഹുജന്‍ സമാജ്‌വാദി പാര്‍ട്ടി പ്രവര്‍ത്തകരാണ് പ്രതിമയ്ക്ക് നീല നിറം പൂശിയത്. കാവി നിറത്തിലുള്ള അംബേദ്കര്‍ പ്രതിമയെക്കുറിച്ചുള്ള വാര്‍ത്തകളും ചിത്രങ്ങളും സോഷ്യല്‍ മീഡിയയിലും മറ്റും പ്രചരിച്ചതിനെ തുടര്‍ന്നാണ് ബിഎസ്പി പ്രവര്‍ത്തകരുടെ നടപടി.

ദുഗ്രൈയ്യ ഗ്രാമത്തില്‍ സ്ഥാപിച്ചിരുന്ന അംബേദ്കര്‍ പ്രതിമ വെള്ളിയാഴ്ച രാത്രി ചിലര്‍ തല്ലിത്തകര്‍ത്തതിനെ തുടര്‍ന്നാണ് പുതിയ പ്രതിമ സ്ഥാപിച്ചത്. പ്രതിമ തകര്‍ത്തതില്‍ പ്രതിഷേധിച്ച് പ്രദേശവാസികള്‍ സമരം നടത്തിയിരുന്നു. പുതിയതായി സ്ഥാപിച്ച പ്രതിമ ഞായറാഴ്ച അനാച്ഛാദനം ചെയ്തപ്പോഴാണ് അംബേദ്കറിന്റെ കോട്ടിന് കാവി നിറമാണെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടത്.

സാധാരണ നീല നിറമാണ് അംബേദ്കര്‍ പ്രതിമകളില്‍ ഉപയോഗിക്കാറുള്ളത് എന്നിരിക്കെയാണ് കാവി നിറത്തിലുള്ള പ്രതിമ പ്രതിഷേധത്തിന് ഇടയാക്കിയത്. ബിജെപി നയിക്കുന്ന സംസ്ഥാന സര്‍ക്കാര്‍ സര്‍വതിനെയും കാവിവത്കരിക്കുകയാണെന്ന് സമാജ് വാദി പാര്‍ട്ടി എംഎല്‍എയും പാര്‍ട്ടി വക്താവുമായ സുനില്‍ സിങ് ആരോപിച്ചിരുന്നു.

മുന്‍പ്, കെട്ടിടങ്ങള്‍, മതിലുകള്‍, പാര്‍ക്കുകള്‍, ബസ്സുകള്‍ തുടങ്ങി സ്‌കൂള്‍ ബാഗുകള്‍ക്ക് വരെ യോഗിആദിത്യനാഥ് സര്‍ക്കാര്‍ കാവി പൂശിയത് വലിയ വിവാദമായിരുന്നു. അംബേദ്കറുടെ പേരിനൊപ്പം ‘റാംജി’ എന്ന് കൂട്ടിച്ചേര്‍ത്ത നടപടി വിവാദമായതിനു പിന്നാലെയാണ് അംബേദ്കര്‍ പ്രതിമയ്ക്കും യു.പി സര്‍ക്കാര്‍ കാവി നിറം നല്‍കിയത്.