യോഗിയുടെ വീടിനു മുന്നില്‍ ആത്മഹത്യാ ശ്രമം നടത്തിയ യുവതിയുടെ പിതാവ് കസ്റ്റഡിയില്‍ മരിച്ചു:സംഭവത്തിൽ ദുരൂഹത
ബിജെപി എംഎൽഎ പീഡിപ്പിച്ചെന്നാരോപിച്ച് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വീടിനു പുറത്ത് ജീവനൊടുക്കാൻ ശ്രമിച്ച യുവതിയുടെ പിതാവ് പോലീസ് കസ്റ്റഡിയിൽ മരിച്ചു. ഞായറാഴ്ച രാത്രിയിൽ ശാരീരിക അസ്വസ്ഥതകൾ ഉണ്ടായ ഇയാളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും തിങ്കളാഴ്ച രാവിലെയോടെ മരിക്കുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു.
എന്നാൽ ഇയാളെ പോലീസ് കസ്റ്റഡിയില്‍ കൊലപ്പെടുത്തുകയായിരുന്നെന്ന് ബന്ധുക്കള്‍ ആരോപിച്ചു. ഞായറാഴ്ചയാണ് യുവതിയുടെ പിതാവിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. യുവതിയും മറ്റു കുടുംബാംഗങ്ങളും ചേര്‍ന്ന് യോഗി ആദിത്യനാഥിന്റെ വീടിനു മുന്നില്‍ ആത്മഹത്യാ ശ്രമം നടത്തിയതിനു പിന്നാലെയാണ് അറസ്റ്റുണ്ടായത്.
സംഭവം ജില്ലാ മജിസ്‌ട്രേറ്റ് അന്വേഷിക്കുമെന്ന് പോലീസ് ഡിഐജി വ്യക്തമാക്കി. സംഭവത്തില്‍ പോലീസിന് ഏതെങ്കിലും തരത്തില്‍ വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കില്‍ നടപടി സ്വീകരിക്കും. യുവതിയുടെ പിതാവ് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ ഉള്ളപ്പോഴാണ് മരണം സംഭവിച്ചതെന്നും അദ്ദേഹം പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് നാല് പോലീസുകാരെ സസ്‌പെന്‍ഡ് ചെയ്തതായി എസ്.പി പുഷ്പാഞ്ജലി ദേവി അറിയിച്ചു.
ഇതിനിടെ യുവതിയുടെ പിതാവിനെ ബിജെപി പ്രവർത്തകർ മർദ്ദിച്ചിരുന്നതായും റിപ്പോർട്ടുകളുണ്ട്. ഉന്നാവോയിൽനിന്നുള്ള ബിജെപി നിയമസഭാംഗം കുൽദീപ് സിംഗ് സെംഗറിനെതിരേയാണ് യുവതി ആരോപണം ഉന്നയിക്കുന്നത്.
എംഎൽഎയും സഹോദരനും ചേർന്ന് കഴിഞ്ഞ ജൂണിൽ തന്നെ പീഡിപ്പിച്ചെന്നും പോലീസിൽ പരാതി നൽകിയതിനു തന്നെയും കുടുംബത്തെയും ഭീഷണിപ്പെടുത്തിയെന്നും ആരോപിക്കുന്ന യുവതി, എംഎൽഎയ്ക്കെതിരേ നടപടിയെടുക്കണമെന്ന് ആവശ്യപ്പെടുന്നു.