പത്തനംതിട്ടയിൽ യുവാവിനെ കടുവ കൊന്നു തിന്നു
പത്തനംതിട്ട ജില്ലയിലെ കൊക്കാത്തോട്ടിലെ ഉൾ വനത്തിൽ യുവാവിനെ കടുവ കൊന്നുതിന്നു. കൊക്കാത്തോട് അപ്പൂപ്പൻതോട് കിടങ്ങിൽ കിഴക്കേതിൽ രവി (45)ആണ് കടുവയ്ക്ക് ഇരയായത്. ശനിയാഴ്ച വീട്ടിൽ നിന്ന് കാണാതായ രവിയുടെ തലയും വലതുകൈയും ഇന്നലെ വനത്തിൽ ഒരു കിലോമീറ്ററോളം ഉള്ളിൽ കണ്ടെത്തി. ബാക്കി ഭാഗങ്ങൾ കടുവ ഭക്ഷണമാക്കിയതായി വനം അധികൃതർ സ്ഥിരീകരിച്ചു.
ബന്ധുവീട്ടിൽ പോയ ഭാര്യ ബിന്ദു ശനിയാഴ്ച ഉച്ചകഴിഞ്ഞു വീട്ടിലെത്തിയപ്പോഴാണ് ഭർത്താവിനെ കാണാതായതായി കണ്ടെത്തിയത്. ഇതേതുടർന്നു തെരച്ചിൽ നടത്തിവരികയായിരുന്നു. ഞായറാഴ്ച രാവിലെ നാട്ടുകാരും വനസംരക്ഷണ സമിതി പ്രവർത്തകരും ചേർന്നു കോന്നി ഫോറസ്റ്റ് ഡിവിഷനിൽപ്പെട്ട അപ്പൂപ്പൻതോട് വനത്തിൽ നടത്തിയ തെരച്ചിലിൽ രവിയുടെ മൃതദേഹഭാഗങ്ങൾ കണ്ടെത്തി.
ആദ്യം അപ്പൂപ്പൻതോടിനോടു ചേർന്ന് വനത്തിലെ ആനച്ചന്ത ഭാഗത്ത് ഇയാളുടെ ലുങ്കിയും ചെരിപ്പും കണ്ടെത്തി. തുടർന്നു നടത്തിയ തെരച്ചിലിൽ കടുവയുടെ കാൽപാടും മൽപിടിത്തത്തിന്റെ ലക്ഷണങ്ങളും വ്യക്തമായി. തെരച്ചിൽ സംഘം വനത്തിലൂടെ മുന്നോട്ടു നീങ്ങിയതോടെ രവിയുടെ ശിരസും പിന്നീട് വലത് കാലിന്റെയും വലത് കൈയുടെയും ഭാഗങ്ങളും കണ്ടെത്തുകയായിരുന്നു. ബാക്കിയുള്ള ശരീര ഭാഗങ്ങൾ കടുവ പൂർണമായും ഭക്ഷിച്ചിരുന്നു.
വനത്തിനുള്ളിൽ ഒരു കിലോമീറ്ററോളം ഉള്ളിലേക്ക് മാറിയാണ് ശരീരഭാഗങ്ങൾ കണ്ടത്. ഫോറൻസിക് വിദഗ്ധരെത്തി കടുവയുടെ കാൽപ്പാടുകളും രോമവും കണ്ടെത്തി. മൃതദേഹഭാഗങ്ങൾ പോസ്റ്റുമോർട്ടത്തിനായി പത്തനംതിട്ട ജനറൽ ആശുപത്രിയിലേക്ക് മാറ്റി.