പ്രവാസികൾക്ക് സൗദി അറേബ്യയില്‍ എഴുപതിനായിരത്തിലേറെ തൊഴിലവസരങ്ങൾ

single-img
9 April 2018

സൗദി അറേബ്യയില്‍ വിദേശികള്‍ക്ക് ജോലിചെയ്യാന്‍ അനുമതിയുള്ള ചെറുകിട വ്യവസായ, വാണിജ്യ സംരംഭങ്ങള്‍, ഹോട്ടല്‍, അപ്പാര്‍ട്ട്‌മെന്റുകള്‍ തുടങ്ങിയ സ്വകാര്യമേഖലയിലെ എഴുപതിനായിരത്തിലധികം തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്നതായി റിപ്പോര്‍ട്ട്. 45,000 തസ്തികകളില്‍ സ്വദേശികള്‍ക്ക് തൊഴിലവസരമുണ്ടെങ്കിലും നിയമനം നടന്നിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

സ്വകാര്യമേഖലയിലെ 1,16,068 തസ്തികകളാണ് ഒഴിഞ്ഞുകിടക്കുന്നത്. 45,919 ഒഴിവുകള്‍ സ്വദേശിവത്കരിച്ചവയാണ്. ബാക്കിയുള്ള 70,149 എണ്ണം വിദേശികള്‍ക്കുള്ള തൊഴിലവസരമാണ്. കഴിഞ്ഞവര്‍ഷം അവസാനംവരെയുള്ള കണക്കുകള്‍പ്രകാരം നിര്‍മാണമേഖലയില്‍ 21,657 തൊഴിലവസരങ്ങളാണ് വിദേശികള്‍ക്കുള്ളത്.

3190 തസ്തികകളിലാണ് സ്വദേശിവത്കരണം ആവശ്യമുള്ളത്. വ്യവസായമേഖലയില്‍ ഒഴിവുള്ള 18,641 തസ്തികകളില്‍ 7835 എണ്ണം സ്വദേശികള്‍ക്ക് സംവരണം ചെയ്തതാണ്. 2017 മാര്‍ച്ച് മുതല്‍ 2018 മാര്‍ച്ച് വരെ തൊഴില്‍മന്ത്രാലയം 8.19 ലക്ഷം തൊഴില്‍വിസകള്‍ വിതരണം ചെയ്‌തെങ്കിലും എഴുപതിനായിരത്തിലധികം തസ്തികകള്‍ ഒഴിഞ്ഞുകിടക്കുകയാണ്. സ്വദേശികള്‍ക്ക് തൊഴിലവസരം ഉറപ്പുവരുത്തുന്നതോടൊപ്പം സ്വകാര്യ മേഖലയിലെ സംരംഭകര്‍ ആവശ്യപ്പെടുന്ന വിദഗ്ദ തൊഴിലാളികളെ റിക്രൂട്ട്‌ചെയ്യുന്നതിന് തൊഴില്‍ മന്ത്രാലയം വിസ അനുവദിക്കുന്നുണ്ട്.