മലയാളി വിദ്യാർഥിനി അമീയക്കു വേണ്ടി മാത്രം സിബിഎസ്ഇ കണക്കു പരീക്ഷ വീണ്ടും നടത്തും: ഹൈക്കോടതി ഉത്തരവിട്ടു
സിബിഎസ്ഇ പത്താം ക്ലാസ് കണക്കു പരീക്ഷ ഒരു കുട്ടിക്കു വേണ്ടി വീണ്ടും നടത്താൻ ഹൈക്കോടതി ഉത്തരവ്. മൂല്യനിർണയം പൂർത്തിയാകും മുൻപു പ്രശ്നം പരിഹരിക്കണമെന്നും ഹൈക്കോടതി നിർദേശിച്ചു. കോട്ടയം സ്വദേശിനിയായ 10–ാം ക്ലാസ് വിദ്യാർഥി അമിയ സലീം നൽകിയ ഹർജിയിലാണു ഹൈക്കോടതിയുടെ നിർദേശം.
കോട്ടയം മൗണ്ട് കാർമൽ സ്കൂളിലെ പത്താംക്ലാസ് വിദ്യാർഥിയായ അമീയയ്ക്ക് പരീക്ഷ സമയത്ത് നൽകിയത് 2016ലെ ചോദ്യപേപ്പറായിരുന്നു. 28ന് രാവിലെ പരീക്ഷ എഴുതി ഉച്ചയ്ക്കു പുറത്തിറങ്ങി കൂട്ടുകാരുമായി ചോദ്യങ്ങൾ വിശകലനം ചെയ്തപ്പോഴാണു തനിക്കു കിട്ടിയതു പഴയ ചോദ്യക്കടലാസാണെന്നു തിരിച്ചറിഞ്ഞത്.
ചോദ്യപേപ്പർ മാറിയ കാര്യം പിന്നീട് സ്കൂൾ അധികൃതരെ അറിയിച്ചു. സ്കൂൾ മാനേജ്മെന്റ് സിബിഎസ്ഇയുടെ തിരുവനന്തപുരം മേഖലാകേന്ദ്രത്തില്‍ പരാതി നല്‍കിയെങ്കിലും മറുപടിയോ നടപടിയോ ഉണ്ടായില്ല. തുടർന്നാണു ഹൈക്കോടതിയെ സമീപിച്ചത്.
കോടതി വിധിയിൽ സന്തോഷമുണ്ടെന്ന് അമിയ പ്രതികരിച്ചു. ഉയർന്ന മാർക്കു വാങ്ങി സിബിഎസ്ഇക്കു മറുപടി നൽകും.കേസിൽ അനുകൂല വിധിയുണ്ടാകുമെന്നു പ്രതീക്ഷയുണ്ടായിരുന്നതായും അമിയ വ്യക്തമാക്കി.