എല്ലാം സമ്മതിച്ച് സുക്കര്‍ബര്‍ഗ്; ചോര്‍ന്നത് 9 കോടി ആളുകളുടെ വിവരങ്ങള്‍

single-img
5 April 2018

വാഷിംഗ്ടണ്‍: കേംബ്രിഡ്ജ് അനലിറ്റിക്ക വഴി ഉപഭോക്ത്യ വിവരങ്ങള്‍ ചോര്‍ന്ന സംഭവത്തില്‍ ഫെയ്‌സ്ബുക്ക് കുറ്റം ഏറ്റുപറഞ്ഞു. ഇത് തന്റെ മാത്രം തെറ്റാണെന്നും തെറ്റുകളില്‍ നിന്നാണ് വലിയ പാഠങ്ങള്‍ പഠിക്കുന്നതെന്നും ഫെയ്‌സ്ബുക്ക് സി.ഇ.ഒ മാര്‍ക്ക് സുക്കര്‍ബര്‍ഗ് വ്യക്തമാക്കി.

തെറ്റ് തിരുത്താന്‍ ഒരു അവസരം കൂടി തരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുന്നതിനിടയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. അതേസമയം ചോര്‍ച്ചാവിഷയത്തില്‍ വിശദീകരണം നല്‍കാന്‍ സുക്കര്‍ബര്‍ഗ് ഈ മാസം പതിനൊന്നിന് യുഎസ് പ്രതിനിധി സഭയ്ക്ക് മുന്‍പാകെ ഹാജരാകും.

വിവരചോര്‍ച്ചാ വിവാദത്തില്‍ ജുഡീഷ്യറി കമ്മിറ്റിക്ക് മുന്നില്‍ ഹാജരാകണമെന്ന് അമേരിക്ക ആവശ്യപ്പെട്ടിരുന്നു. സ്വകാര്യ വിവരങ്ങള്‍ ലാഘവത്തോടെ കൈകാര്യം ചെയ്തതിനെ ശക്തമായി വിമര്‍ശിച്ച കമ്മിറ്റി കൃത്യമായ വിവരങ്ങള്‍ നല്‍കാന്‍ സക്കര്‍ബര്‍ഗിനോട് ആവശ്യപ്പെട്ടിരുന്നു.

കേംബ്രിജ് അനലറ്റിക്ക അഞ്ചു കോടി ഫേസ്ബുക് ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തിയെന്നായിരുന്നു മുമ്പ് പുറത്തുവന്ന റിപ്പോര്‍ട്ട്. കേംബ്രിജ് അനലറ്റിക്കയിലെ സ്ഥാപനത്തിലെ മുന്‍ ജീവനക്കാരന്‍ ക്രിസ്റ്റഫര്‍ വൈലിയായിരുന്നു ഇക്കാര്യം വെളിപ്പെടുത്തിയിരുന്നത്. എന്നാല്‍ നേരത്തെ പറഞ്ഞതിനേക്കാള്‍ 3.70 കോടി അക്കൗണ്ടുകളിലെ വിവരങ്ങള്‍ കൂടി കേംബ്രിജ് അനലറ്റിക്ക എന്ന സ്ഥാപനം ചോര്‍ത്തിയെന്നാണ് പുതിയ വെളിപ്പെടുത്തല്‍.