കേന്ദ്ര സര്‍ക്കാര്‍ വാദം തള്ളി: ആധാറിന് തട്ടിപ്പുകള്‍ തടയാനാകില്ലെന്ന് സുപ്രീംകോടതി

single-img
5 April 2018

ആധാറിന് തട്ടിപ്പുകള്‍ തടയാനാകില്ലെന്ന് സുപ്രീം കോടതി. ബാങ്ക് തട്ടിപ്പുകളും ഓഫീസര്‍മാര്‍ നടത്തുന്ന ക്രമക്കേടുകളും കണ്ടെത്താന്‍ ആധാര്‍ കൊണ്ട് സാധിക്കില്ലെന്നും സുപ്രീം കോടതി അഭിപ്രായപ്പെട്ടു. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ആധാര്‍ പദ്ധതിയുടെ പേരില്‍ രാജ്യത്തെ ജനങ്ങളുടെ സ്വകാര്യതയില്‍ കടന്നു കയറുന്നതിനെ ചോദ്യം ചെയ്യുന്ന ഒരു കൂട്ടം ഹര്‍ജികള്‍ പരിഗണിക്കുകയായിരുന്നു സുപ്രീംകോടതിയിലെ അഞ്ചംഗ ഭരണഘടനാ ബെഞ്ച്. ബാങ്ക് തട്ടിപ്പ് ഉള്‍പ്പെടെ സമൂഹത്തിലെ അനധികൃത ഇടപാടുകള്‍ തടയാനുള്ള ‘ഒറ്റമൂലി’യാണ് ആധാര്‍ എന്ന കേന്ദ്ര സര്‍ക്കാര്‍ വാദം സുപ്രീംകോടതി തള്ളി.

തട്ടിപ്പുകാരുടെ വിവരങ്ങള്‍ ലഭിക്കാന്‍ ആധാര്‍ എളുപ്പമാണെങ്കിലും തട്ടിപ്പു തടയാന്‍ ആധാറിനു ശേഷിയില്ലെന്നു സുപ്രീംകോടതി ചൂണ്ടിക്കാട്ടി. ‘ആര്‍ക്കൊക്കെയാണു വായ്പകള്‍ കൊടുക്കുന്നതെന്നു ബാങ്കുകള്‍ക്ക് അറിയാം. ബാങ്ക് ഉദ്യോഗസ്ഥരും തട്ടിപ്പുകാരും തമ്മില്‍ അടുപ്പമുണ്ട്.

ആധാര്‍ കൊണ്ടൊന്നും ഈ തട്ടിപ്പ് തടയാനാകില്ല’–സുപ്രീംകോടതി ബെഞ്ച് വാക്കാല്‍ പറഞ്ഞു. വജ്രവ്യാപാരി നീരവ് മോദി, അമ്മാവനും വ്യാപാര പങ്കാളിയുമായ മൊഹുല്‍ ചോക്‌സി എന്നിവര്‍ ചേര്‍ന്ന് 13,000 കോടി രൂപ, റോട്ടോമാക് ഉടമ വിക്രം കോത്താരി 3695 കോടി രൂപ എന്നിങ്ങനെ വിവിധ ബാങ്കുകളില്‍നിന്നു വന്‍തുകകള്‍ തട്ടിച്ച പശ്ചാത്തലത്തിലാണു കേന്ദ്ര സര്‍ക്കാരിനെതിരെ കോടതിയുടെ വിമര്‍ശനം.

‘ഇങ്ങനെ പോയാല്‍ നാളെ ജനങ്ങളെല്ലാവരും ഡിഎന്‍എ പരിശോധനയ്ക്കായി നിര്‍ബന്ധമായും ആധാര്‍ അതോറിറ്റിക്കു രക്ത സാംപിളുകള്‍ നല്‍കണമെന്ന് ആവശ്യപ്പെടുകയില്ലേ?’ എന്നു കഴിഞ്ഞദിവസം കോടതി ചോദിച്ചിരുന്നു. ആധാര്‍ പദ്ധതിക്കു ബയോമെട്രിക് വിവരങ്ങള്‍ ശേഖരിക്കുന്ന സവിശേഷ തിരിച്ചറിയല്‍ അതോറിറ്റിക്ക് (യുഐഡിഎഐ) കേന്ദ്രം വലിയ അധികാരങ്ങള്‍ നല്‍കിയതിനെ പരോക്ഷമായി വിമര്‍ശിക്കുകയായിരുന്നു കോടതി.