കുവൈത്ത് പ്രവാസികൾക്ക് തിരിച്ചടി;പണമിടപാടിന് നികുതി നല്‍കണം

single-img
2 April 2018

കുവൈത്ത് സിറ്റി: കുവൈത്തിലെ പ്രവാസികള്‍ നടത്തുന്ന പണമിടപാടിന് നികുതി ഈടാക്കുന്നതിന് കുവൈത്ത് ധനകാര്യ സാമ്പത്തിക വകുപ്പ് കമ്മറ്റിയുടെ അംഗീകാരം. കമ്മറ്റി ചെയര്‍ പേഴ്‌സണ്‍ സലാ ഖോര്‍ഷദാണ് ഇക്കാര്യം അറിയിച്ചത്.നികുതി ചുമത്തുന്നതിൽ ഭരണഘടനാ വിരുദ്ധമായി ഒന്നുമില്ലെന്ന നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണു നിർദേശം അംഗീകരിച്ചതെന്ന് സമിതി ചെയർമാൻ സാലെ അൽ അഷൂർ എം‌പി അറിയിച്ചു.

സമിതി അംഗീകരിച്ച നിർദേശപ്രകാരം 100 ദിനാറിൽ താഴെയുള്ള ഇടപാടിന് ഒരുശതമാനമാകും നികുതി. 200ദിനാറിൽ താഴെയുള്ള ഇടപാടിന് രണ്ടുശതമാനവും 300ദിനാറിനു താഴെ മുന്നുശതമാനവും 400 ദിനാറിനു താഴെ നാലുശതമാനവും നികുതി നൽകണം. 500 ദിനാറിനു മുകളിലുള്ള ഇടപാടിന് അഞ്ച് ശതമാനം നികുതിയാണ് നിർദേശിക്കപ്പെട്ടിട്ടുള്ളത്.

ഈ നികുതി സെന്‍ട്രല്‍ ബാങ്ക് പിരിച്ചെടുത്ത് ധനകാര്യ മന്ത്രാലയത്തിന് കൈമാറണം. നിയമം ലംഘിക്കുന്ന പണമിടപാട് സ്ഥാപനങ്ങള്‍ക്കും ബാങ്കുകള്‍ക്കുമെതിരെ കര്‍ശന നടപടിയുണ്ടാകും. നിയമം ലംഘിക്കുന്നവര്‍ക്ക് അഞ്ചു വര്‍ഷം തടവും ഇടപാട് നടത്തുന്ന പണത്തിന്റെ ഇരട്ട പിഴയായും നല്‍കണമെന്നാണ് ശുപാര്‍ശ ചെയ്തിരിക്കുന്നത്.