വിവാഹ വീഡിയോ മോര്‍ഫിങ്; സ്റ്റുഡിയോ ഉടമകളായ ‘ ദിനേശനും സതീശനും’ പിടിയില്‍; ഇനി പിടികൂടാനുള്ളത് എഡിറ്ററെ.

single-img
2 April 2018

കോഴിക്കോട് വടകരയില്‍ വിവാഹ വീഡിയോകളില്‍ നിന്ന് ചിത്രങ്ങള്‍ അടര്‍ത്തി മാറ്റി മോര്‍ഫിങ് നടത്തി അശ്ലീലമായി പ്രചരിപ്പിച്ച സംഭവത്തില്‍ രണ്ട് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. സദയം സ്റ്റുഡിയോ ഉടമകളായ സതീശന്‍,ദിനേശന്‍ എന്നിവരാണ് പിടിയിലായത്.

ഇന്നലെ രാത്രി വയനാട്ടില്‍ നിന്നുമാണ് ഇരുവരെയും പോലീസ് പിടികൂടിയത്. ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്ത് അശ്ലീലമാക്കിയതിനു പിന്നില്‍ പ്രവര്‍ത്തിച്ച ഫോട്ടോ എഡിറ്ററെയാണ് ഇനി പിടികൂടാനുള്ളത്.

ഒളിവില്‍ കഴിയവേ വയനാട്ടില്‍ നിന്നാണ് ഇരുവരേയും പോലീസ് കസ്റ്റഡിയില്‍ എടുത്തത്. വടകരയില്‍ എത്തിച്ച ഇരുവരേയും പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തു.

പ്രധാന പ്രതിയും വിഷ്വല്‍ എഡിറ്ററുമായ ബിബീഷ് ഉടന്‍ പിടിയിലാകുമെന്ന് അന്വേഷണ സംഘം അറിയിച്ചു.

സംഭവം ശ്രദ്ധയില്‍ പെട്ടതോടെ നിരവധി ആളുകള്‍ പോലീസില്‍ പരാതിയുമായി വന്നിരുന്നു. എന്നാല്‍, ആദ്യം പോലീസ് സംഭവത്തെ നിസ്സാരമായി കണ്ടുവെന്നും ആരോപണമുണ്ട്. പിന്നീട് കൂട്ടമായി പ്രതിഷേധിച്ചതോടെയാണ് സദയം സ്റ്റുഡിയോ വഴിയാണ് ചിത്രങ്ങള്‍ നഷ്ടപ്പെട്ടത് എന്ന് മനസ്സിലായത്.45000ത്തോളം ഫോട്ടോകളും വീഡിയോകളുമാണ് ഇവര്‍ മോര്‍ഫിങ് നടത്തി അശ്ലീലമായി പ്രചരിപ്പിച്ചത്.