കുട്ടിക്ക് കറുപ്പ് നിറം; വെളുക്കാനായി അമ്മ കറുത്ത കല്ലുകൊണ്ടുരച്ചു

single-img
2 April 2018

ഭോപ്പാല്‍: ദത്തെടുത്ത കുട്ടിക്ക് കറുപ്പ് നിറമാണെന്ന് പറഞ്ഞ് അമ്മ വെളുപ്പിക്കാനെന്ന പേരില്‍ കുട്ടിയുടെ ദേഹം മുഴുവന്‍ കല്ലുകൊണ്ടുരച്ചു. മധ്യപ്രദേശിലെ നിഷാത്പുര്‍ സ്വദേശി സുധ തിവാരിയാണ് കുട്ടിയെ വെളുപ്പിക്കാന്‍ കറുത്ത കല്ലുകൊണ്ടുരച്ചത്. മുറിവുകളുമായി കുഞ്ഞ് നിലവിളിച്ചതോടെ ബന്ധുവായ ശോഭനാ ശര്‍മ്മ എന്ന സ്ത്രീ പൊലീസിനെ വിളിച്ച് അറിയിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരും പൊലീസുമെത്തി കുട്ടിയെ രക്ഷിച്ചു.

സ്‌കൂള്‍ അധ്യാപികയായ സുധ തിവാരി ഒന്നര വര്‍ഷം മുമ്പാണ് കുട്ടിയെ ഉത്തരാഖണ്ഡില്‍ നിന്ന് ദത്തെടുത്തത്. അന്ന് മുതല്‍ കുട്ടിയുടെ കറുത്ത നിറം സുധയക്ക് വലിയ പ്രശ്നമായിരുന്നു. കുട്ടിയെ വെളുപ്പിക്കാന്‍ ഇവര്‍ പല മാര്‍ഗങ്ങള്‍ പരീക്ഷിച്ചെങ്കിലും ഫലമുണ്ടായില്ല. ഒടുവില്‍ ആരോ
പറഞ്ഞതനുസരിച്ചാണ് കറുത്ത കല്ല് കൊണ്ട് കുട്ടിയുടെ ദേഹത്ത് ഉരയ്ക്കാന്‍ തുടങ്ങിയത്. ഇങ്ങനെ ഉരച്ചതിന്റെ ഫലമായി കുട്ടിയുടെ കാലിലും കൈയ്യിലും തോളിലും മറ്റ് പല ഭാഗങ്ങളിലും വലിയ മുറിവുകളുണ്ടായിട്ടുണ്ടെന്ന് സുധയുടെ ബന്ധു കൂടിയായ ശോഭനാ ശര്‍മ്മ പറയുന്നു. കുട്ടിയെ ശാരീരികമായി ഉപദ്രവിക്കുന്നത് കണ്ടു നില്‍ക്കാന്‍ കഴിയാതെയാണ് താന്‍ പോലീസിനെ ഫോണ്‍ വിളിച്ചറിയിച്ചതെന്ന് ശോഭന പറഞ്ഞു. കുഞ്ഞിന് അഞ്ച് വയസ്സായിട്ടും സുധ അവനെ സ്‌കൂളില്‍ പോലും പറഞ്ഞയക്കുന്നില്ലെന്നും ശോഭനാ ആരോപിക്കുന്നു.

കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.