രണ്ടര വര്‍ഷം മുമ്പ് കടലില്‍ പോയ ക്യാമറ തിരിച്ചുകിട്ടി; ഒരു കേടുപാടുമില്ലാതെ

single-img
31 March 2018


സ്‌കൂബാ ഡൈവിങ്ങിനിടെ രണ്ടര വര്‍ഷം മുമ്പാണ് ജപ്പാന്‍കാരിയായ സെറീനയ്ക്ക് തന്റെ ക്യാമറ കടലില്‍ നഷ്ടപ്പെടുന്നത്. തായ്‌വാനില്‍ നിന്നും 250 കിലോമീറ്റര്‍ കിഴക്കുള്ള ഒക്കിനാവയിലെ ഇഷിഗാക്കി ദ്വീപിലാണ് ക്യാമറ നഷ്ടപ്പെട്ടത്. 2015 സെപ്തംബറിലായിരുന്നു സംഭവം.

എന്നാല്‍ രണ്ടരവര്‍ഷം മുമ്പ് കടലില്‍ നഷ്ടപ്പെട്ടെന്ന് കരുതിയ ക്യാമറ തിരിച്ചുകിട്ടിയ സന്തോഷത്തിലാണ് സെറീന. ക്യാമറക്കാണെങ്കില്‍ ഒരു കേടുപാടും സംഭവിച്ചിട്ടില്ലെന്നതാണ് മറ്റൊരു അദ്ഭുതം. സ്‌കൂബാ ഡൈവിങ്ങിടെ വെള്ളം കയറാതിരിക്കാനായി ചുറ്റും പ്ലാസ്റ്റിക് കൊണ്ട് മൂടിയിരുന്നതിനാലാണ് ക്യാമറയില്‍ വെള്ളം കയറാതിരുന്നത്.

തായ്‌വാനിസെ സ്‌കൂളില്‍ നിന്നെത്തിയ വിനോദയാത്രാസംഘത്തിലെ പതിനൊന്നുകാരനാണ് ക്യാമറ കിട്ടിയത്. നശിച്ചുപോയ ക്യാമറ ആരെങ്കിലും ഉപേക്ഷിച്ചതാകാമെന്നായിരുന്നു കുട്ടി ആദ്യം കരുതിയത്. എന്നാല്‍ തുറന്നുനോക്കിയപ്പോള്‍ ക്യാമറ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് മനസിലായി. സ്‌കൂളില്‍ തിരിച്ചെത്തിയ കുട്ടികളും അധ്യാപകരും ഉടമസ്ഥനെ കണ്ടെത്തി ക്യാമറ തിരിച്ചേല്‍പ്പിക്കാന്‍ തീരുമാനിച്ചു. അതിനായി ഫെയ്‌സ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും ക്യാമറയിലുണ്ടായിരുന്ന ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തു. കൂട്ടത്തില്‍ ജപ്പാന്‍ ഭാഷയില്‍ കുറിപ്പും തയ്യാറാക്കി. ഒട്ടേറെ പേര്‍ പോസ്റ്റ് ഷെയര്‍ ചെയ്തതോടെ സെറീനയും സംഭവമറിഞ്ഞു. ഒരു സുഹൃത്താണ് സെറീനയ്ക്ക് ഈ പോസ്റ്റ് അയച്ചു കൊടുത്തത്. താന്‍ ഭാഗ്യവതിയായതിനാലാണ് ക്യാമറ തിരികെ ലഭിച്ചതെന്നും കണ്ടെത്തിയവരോട് നന്ദിയുണ്ടെന്നും സെറീന അറിയിച്ചു.

ജൂണില്‍ തായ്‌വാനിലെത്തി ക്യാമറ തിരികെ വാങ്ങാനിരിക്കുകയാണ് സെറീന.