ചോദ്യപേപ്പര്‍ ചോര്‍ച്ച: മൂന്ന് പേര്‍ ജാര്‍ഖണ്ഡില്‍ പിടിയില്‍;അറസ്റ്റിലായവരിൽ എബിവിപി നേതാവും?
ന്യൂഡല്‍ഹി: സിബിഎസ്‌ഇ ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് മൂന്ന് പേരെ ജാര്‍ഖണ്ഡ് പൊലീസ് അറസ്റ്റ് ചെയ്തു. കേസുമായി ബന്ധപ്പെട്ട് ഒന്‍പത് വിദ്യാര്‍ത്ഥികളെയും പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഇവരെ ജുവൈനല്‍ ജസ്റ്റീസ് ബോര്‍ഡ് മുന്‍പാകെ ഹാജരാക്കും. കൂടുതല്‍ അന്വേഷണം നടക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
നേരത്തെ ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് അറുപതോളം പേരെ പൊലീസ് ചോദ്യം ചെയ്തിരുന്നു. ഇതില്‍ 10 വാട്സ് ആപ് ഗ്രൂപ്പിന്‍റെ അഡ്മിന്‍മാരും ഉള്‍പ്പെടും.
ജാര്‍ഖണ്ഡ് പൊലീസ് കസ്റ്റടിയിൽ എടുത്തവരിൽ ഒരാൾ എബിവിപി നേതാവാണെന്ന് ദേശിയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
പത്താം ക്ലാസിലെ കണക്ക് ചോദ്യപേപ്പറും പന്ത്രണ്ടാം ക്ലാസിലെ ഇക്കണോമിക്സ് പേപ്പറുമാണ് ചോര്‍ന്നത്. തുടര്‍ന്ന് രണ്ട് പരീക്ഷകളും സിബിഎസ്‌ഇ റദ്ദാക്കി.
അതേ സമയം, ചോദ്യപേപ്പര്‍ ചോര്‍ച്ചയെ തുടര്‍ന്നുണ്ടായ പ്രക്ഷോഭം വ്യാപിക്കുകയാണ്. ഡല്‍ഹിയിലെ പ്രീത് വിഹാറിലാണ് പ്രതിഷേധവുമായി വിദ്യാര്‍ഥികളെത്തിയത്. റോഡ് തടഞ്ഞായിരുന്നു പ്രതിഷേധം.