പത്തനംതിട്ടയില്‍ ഡിഗ്രി വിദ്യാര്‍ഥിനിയെ ദുരൂഹസാഹചര്യത്തില്‍ കാണാതായിട്ട് അഞ്ചുദിവസം: കാണാതായത് ഓട്ടോറിക്ഷയില്‍ മുക്കൂട്ടുതറ ടൗണില്‍ ഇറങ്ങിയ ശേഷം

single-img
27 March 2018

പത്തനംതിട്ട: കോളജ് വിദ്യാര്‍ഥിനിയെ നാലു ദിവസമായി കാണാനില്ലെന്ന പരാതിയുമായി ബന്ധുക്കള്‍. എരുമേലി മുക്കൂട്ടുതറയില്‍ ജെസ്‌ന മരിയ ജെയിംസി (20) നെയാണു കാണാതായത്. ഡിഗ്രി വിദ്യാര്‍ഥിനിയാണ്. മാര്‍ച്ച് 22നു രാവിലെ മുക്കുട്ടുതറയിലെ വീട്ടില്‍നിന്ന് മൂന്നുകിലോമീറ്റര്‍ അകലെയുള്ള പിതൃസഹോദരിയുടെ വീട്ടിലേക്കു പോയതാണെന്ന് സഹോദരന്‍ ജെയിംസ് ജോണ്‍, അച്ഛന്‍ ജെയിംസ് ജോസഫ് എന്നിവര്‍ പറഞ്ഞു.

പിതൃസഹോദരിയുടെ വീട്ടിലേക്കെന്നു പറഞ്ഞശേഷമാണ് ഓട്ടോറിക്ഷയില്‍ മുക്കൂട്ടുതറ ജങ്ഷനിലെത്തിയതെന്ന് അവര്‍ പറഞ്ഞു. ഓട്ടോ ഡ്രൈവറോടും പിതൃസഹോദരിയുടെ വീട്ടിലെക്കെന്നാണു ജസ്‌ന പറഞ്ഞത്. ടൗണില്‍ കുട്ടി ഇറങ്ങുന്നത് കണ്ടവരുണ്ട്. എന്നാല്‍, പിതാവിന്റെ രണ്ടു സഹോദരിമാരുടെ വീടുകളിലും ജസ്‌ന എത്താതിരുന്നതോടെ ബന്ധുക്കള്‍ എരുമേലി പോലീസില്‍ പരാതി നല്‍കി.

ജസ്‌നയെ കാണാതായതു വെച്ചൂച്ചിറ സ്റ്റേഷന്‍ പരിധിയിലായതിനാല്‍ പിന്നീട് വെച്ചൂച്ചിറ പോലീസിനു കേസ് കൈമാറി. മൊബൈല്‍ ഫോണ്‍ കോള്‍ലിസ്റ്റ്, പഠനസാമഗ്രികള്‍ എന്നിവ പരിശോധിക്കുകയും സഹപാഠികളെയും ദൃക്‌സാക്ഷികളെയും ചോദ്യം ചെയ്യുകയും ചെയ്തിട്ടും പോലീസിന് തുമ്പൊന്നും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.

ജെസ്‌നയ്ക്ക് പുരുഷസുഹൃത്തുക്കളോ പ്രേമബന്ധങ്ങളോ മറ്റു സൗഹൃദങ്ങളോ ഇല്ലെന്നു സഹോദരന്‍ ജെയ്‌സ് ജോണ്‍ പറഞ്ഞു. കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക് കോളജില്‍ രണ്ടാം വര്‍ഷ ബി.കോം വിദ്യാര്‍ഥിനിയാണ് ജെസ്‌ന. അധികം ആരോടും സംസാരിക്കുന്ന സ്വഭാവക്കാരിയല്ല. അടുത്ത സുഹൃത്തുക്കളും കുറവാണ്. കീ പാഡുള്ള മൊബൈല്‍ ഫോണാണ് ഉപയോഗിക്കുന്നത്.

ബന്ധുക്കളെയും കൂട്ടുകാരികളെയും മാത്രമാണ് ഇതില്‍നിന്നു വിളിക്കാറുള്ളത്. 22 ന് ജെസ്‌നയ്ക്ക് സ്റ്റഡി ലീവായിരുന്നു. അന്നു രാവിലെ എട്ടു മണിയോടെ ജെസ്‌ന വീടിന്റെ വരാന്തയിലിരുന്നു പഠിക്കുന്നത് അയല്‍ക്കാര്‍ കണ്ടിരുന്നു. പിതാവ് ജെയിംസ് കെട്ടിട കരാറുകാരനായതിനാല്‍ പണിസ്ഥലത്തേയ്ക്കു പോയി.

മൂത്ത സഹോദരി ജെഫിമോളും സഹോദരന്‍ ജെയ്‌സും കോളജിലേക്കും പോയി. ഒമ്പതു മണിയോടെയാണ് മുക്കൂട്ടുതറയിലുള്ള അമ്മായിയുടെ വീട്ടിലേക്കു പോവുകയാണെന്ന് അയല്‍ക്കാരോടു പറഞ്ഞ ശേഷം ജെസ്‌ന വീട്ടില്‍ നിന്നിറങ്ങിയത്. സമീപ ദിവസങ്ങളിലൊന്നും അസ്വസ്ഥതകളോ അസ്വാഭാവികതയോ ജെസ്‌ന പ്രകടിപ്പിച്ചിരുന്നില്ല.

മൊബൈല്‍ ഫോണ്‍ അടക്കം ഒരു സാധനവും ജെസ്‌ന എടുത്തിട്ടുമില്ല. കഴിഞ്ഞ ജൂലൈ അഞ്ചിനാണ് ജെസ്‌നയുടെ മാതാവ് പനി ബാധിച്ചു മരിച്ചത്. അതിന്റെ വിഷമം ജെസ്‌നയ്ക്കുണ്ടായിരുന്നതായി സഹോദരന്‍ പറഞ്ഞു. ജെസ്‌നയെ ആരെങ്കിലും തട്ടിക്കൊണ്ടു പോയിരിക്കാനാണ് സാധ്യതയെന്നു പിതാവും സഹോദരനും പറയുന്നു. പോലീസ് ഈ വഴിക്ക് അന്വേഷിക്കണമെന്നാണ് അവരുടെ ആവശ്യം.