ട്രംപുമായുള്ള ലൈംഗിക ബന്ധം പൂര്‍ണ സമ്മതത്തോടെ ആയിരുന്നു: സ്‌റ്റോമി ഡാനിയല്‍

single-img
26 March 2018

യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായുള്ള ലൈംഗികബന്ധം പുറത്തുപറയരുതെന്നു തനിക്ക് ‘അജ്ഞാതന്റെ’ ഭീഷണിയുണ്ടായിരുന്നെന്ന് അശ്ലീലചിത്ര നടി സ്റ്റോമി ഡാനിയല്‍സ്. ട്രംപുമായുള്ള പഴയ ബന്ധം മൂടിവയ്ക്കാന്‍ നല്‍കിയ 1.30 ലക്ഷം ഡോളര്‍ മടക്കിനല്‍കാന്‍ ഒരുക്കമാണെന്ന് അറിയിച്ചതിനു പിന്നാലെയാണു പുതിയ വെളിപ്പെടുത്തല്‍.

സിബിഎസ് ചാനലിലെ ’60 മിനിറ്റ്‌സ്’ അഭിമുഖത്തിലാണു ട്രംപിനെതിരെ സ്റ്റോമി (സ്റ്റെഫാനി ക്ലിഫോര്‍ഡ്) ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചത്. ട്രംപുമായി പൂര്‍ണ സമ്മതത്തോടെ ലൈംഗിക ബന്ധം ഉണ്ടായിട്ടുണ്ട്. 2006ല്‍ ലേക് താഹൊ സെലിബ്രിറ്റി ഗോള്‍ഫ് ടൂര്‍ണമെന്റിന്റെ ഇടയ്ക്കാണ് ട്രംപിനെ പരിചയപ്പെടുന്നത്.

അത്താഴവിരുന്നിന് തന്റെ ഹോട്ടല്‍ സ്യൂട്ടിലേക്ക് ട്രംപ് എന്നെ ക്ഷണിച്ചു. സംഭാഷണത്തിനിടെ നീ പ്രത്യേകതയുള്ളവളാണെന്നും തന്റെ മകളെപ്പോലെയാണെന്നും ട്രംപ് പറഞ്ഞു. ‘ദി അപ്രന്റിസ്’ എന്ന റിയാലിറ്റി ഷോയില്‍ മത്സരാര്‍ഥിയാകണം, എല്ലാവരും അറിയേണ്ട മിടുക്കിയാണ് എന്നെല്ലാം പറഞ്ഞു.

രാത്രിയില്‍ ട്രംപുമായി ലൈംഗിക ബന്ധം നടന്നു. ഗര്‍ഭനിരോധന ഉറ ഉപയോഗിക്കാതെ, സുരക്ഷിതമല്ലാത്ത സെക്‌സാണ് ട്രംപുമായുണ്ടായത്. ‘ട്രംപിന്റെ ഭാര്യ മെലാനിയയ്ക്ക് ഈ ബന്ധം ഇഷ്ടപ്പെടുമോ എന്നു ചോദിച്ചു. ആ സമയത്ത് മെലാനിയ മകനെ പ്രസവിച്ചിട്ട് ഏതാനും മാസങ്ങളേ ആയിരുന്നുള്ളൂ.

അതിലൊന്നും വിഷമിക്കേണ്ട. ഞങ്ങള്‍ക്കങ്ങനെ പ്രശ്‌നമില്ല എന്നായിരുന്നു ട്രംപിന്റെ മറുപടി. പിന്നീട് ടിവി ഷോയിലെ മത്സരാര്‍ത്ഥിയാക്കുന്ന കാര്യവുമായി ബന്ധപ്പെട്ട് പലതവണ അദ്ദേഹത്തെ വിളിക്കേണ്ടി വന്നു. പക്ഷേ അവസരം മുതലെടുത്ത് അയാള്‍ ചുറ്റിക്കുകയാണെന്ന് മനസിലായി. കാരണം ടിവി ഷോയില്‍ മത്സരാര്‍ത്ഥിയാകാനാവില്ലെന്ന് പറയാന്‍ പിന്നീടൊരിക്കല്‍ ട്രംപ് എനിക്ക് ഫോണ്‍ ചെയ്യുകയായിരുന്നു’ സ്റ്റോമി പറഞ്ഞു.

അതുകഴിഞ്ഞ് കുറച്ചു നാളുകള്‍ക്ക് ശേഷം തനിക്ക് ഭീഷണി വന്ന കാര്യവും സ്റ്റോമി വെളിപ്പെടുത്തി. ലാസ് വേഗസിലെ ഒരു പാര്‍ക്കിംഗ് ഏരിയയില്‍ വാഹനം നിര്‍ത്തി ഇളയ മകളോടൊപ്പം ഫിറ്റ്‌നസ് ക്ലാസിലേക്ക് പോകുമ്പോഴായിരുന്നു സംഭവം. അജ്ഞാതനായ ഒരാള്‍ വന്ന് ‘ട്രംപിനെ വെറുതെ വിടുക, പഴയ കഥ മറക്കുക’ എന്ന് ഭീഷണിപ്പെടുത്തി.

പിന്നെ വാഹനത്തിന് ചുറ്റും നടന്ന് കുഞ്ഞിനെ നോക്കി പറഞ്ഞു, ‘സുന്ദരിയായ കുട്ടിയാണിവള്‍. അവളുടെ അമ്മയ്ക്ക് എന്തെങ്കിലും സംഭവിക്കുന്നത് മോശമാണ്’. എന്നിട്ടയാള്‍ നടന്നുപോയി. ഞാന്‍ പേടിച്ചു കിടുകിടാ വിറച്ചു. കൈകള്‍ വിറച്ചതിനാല്‍ കുഞ്ഞിനെ എടുക്കാന്‍ പോലുമായില്ല. പേടി കാരണം പൊലീസിലും പരാതി നല്‍കിയില്ല. പിന്നീടിതുവരെ അയാളെ കണ്ടിട്ടില്ല. പക്ഷെ എപ്പോള്‍ കണ്ടാലും തിരിച്ചറിയാനാകും. സ്റ്റോമി വിശദീകരിച്ചു.

പ്രസിഡന്റ് തിരഞ്ഞെടുപ്പിനിടെ സ്റ്റോമി ഡാനിയലുമായുള്ള ബന്ധം പുറത്തറിയാതിരിക്കാന്‍ സ്വന്തം കീശയില്‍ നിന്നാണ് പണം നല്‍കിയതെന്ന് ട്രംപിന്റെ അഭിഭാഷകന്‍ മൈക്കല്‍ കൊയെന്‍ ഈയിടെ വെളിപ്പെടുത്തിയിരുന്നു. ഇതു സംബന്ധിച്ച കരാര്‍ റദ്ദാക്കാന്‍ സ്‌റ്റോമി കാലിഫോര്‍ണിയ കോടതിയില്‍ കേസ് നല്‍കിയിട്ടുണ്ട്.