10 കോടിയുടെ മോതിരം; 1.40 കോടി രൂപയുടെ വാച്ച്: നീരവ് മോദിയുടെ വസതിയില്‍ റെയ്ഡ് നടത്തിയ സിബിഐ അന്തംവിട്ടു

single-img
24 March 2018

മുംബൈ: വിവാദ വ്യവസായി നീരവ് മോദിയുടെ ആഡംബര വസതിയില്‍ സിബിഐ നടത്തിയ റെയ്ഡില്‍ കോടിക്കണക്കിന് രൂപ വിലമതിക്കുന്ന വസ്തുവകകള്‍ കണ്ടെടുത്തു. വറോളിയിലെ ആഡംബര വസതിയായ സമുദ്രമഹലില്‍ ആദായനികുതിവകുപ്പും സിബിഐയും സംയുക്തമായാണ് പരിശോധന നടത്തിയത്. ലക്ഷക്കണക്കിന് രൂപ വില വരുന്ന പുരാതന ആഭരണങ്ങളുടെയും പെയിന്റിങ്ങുകളുടെയും വന്‍ ശേഖരമാണ് ഇവിടെ നിന്ന് കണ്ടെടുത്തത്.

അമ്പതു കോടിയിലധികം രൂപ വിലവരുന്ന വസ്തുവകകള്‍ പരിശോധനയില്‍ കണ്ടെടുത്തതായാണ് പ്രാഥമിക വിവരം. 10 കോടി രൂപ വിലവരുന്ന മോതിരവും 1.40 കോടി രൂപ വിലമതിക്കുന്ന വാച്ചും ഇതിലുള്‍പ്പെടുന്നു.

നീരവ് മോദിയുടെ പേരിലുള്ള 21 വസ്തുവകകള്‍ കഴിഞ്ഞ മാസം ആദായനികുതി വകുപ്പ് പിടിച്ചെടുത്തിരുന്നു. ഇവ 523 കോടി രൂപ മൂല്യമുള്ളതാണെന്നാണ് വിലയിരുത്തല്‍.
ജാമ്യച്ചീട്ടുകളിന്മേല്‍ പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് 11,400 കോടി രൂപയുടെ വായ്പയെടുത്ത് തട്ടിപ്പ് നടത്തിയ കേസിലാണ് നീരവ് മോദിക്കെതിരെ അന്വേഷണം നടക്കുന്നത്.