കീഴാറ്റൂരിലെ സിപിഎം സമരം അസഹിഷ്ണുതയെന്ന് ചെന്നിത്തല: പ്രശ്നം വഷളാക്കിയത് വികസനവിരോധികളെന്ന് കെ.മുരളീധരൻ
തിരുവനന്തപുരം: കീഴാറ്റൂരിൽ വയൽക്കിളികൾ നടത്തുന്ന സമരത്തിനെതിരേ സിപിഎം പ്രഖ്യാപിച്ചിരിക്കുന്ന സമരം അസഹിഷ്ണുതയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കീഴാറ്റൂരിൽ ഭരണം ഉപയോഗിച്ച് സമരത്തെ അടിച്ചമർത്താനാണ് സർക്കാർ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
സിപിഎമ്മിന്റെ സമരത്തിനെതിരേ ആരെങ്കിലും സമരം നടത്തിയാൽ സ്ഥിതി എന്താകുമെന്നും അദ്ദേഹം ചോദിച്ചു. സമരങ്ങളെ അടിച്ചമർത്തുന്ന നടപടികൾ ശരിയല്ലെന്നും ചെന്നിത്തല പറഞ്ഞു. അതേസമയം കീഴാറ്റൂര്‍ സമരവുമായി ബന്ധപ്പെട്ടു സിപിഎമ്മും സംസ്ഥാന സർക്കാരും സ്വീകരിച്ചിട്ടുള്ള നിലപാടിനു പരോക്ഷ പിന്തുണയുമായി കോൺഗ്രസ് നേതാവ് കെ.മുരളീധരന് എംഎല്‍എ രംഗത്തെത്തി. പ്രാദേശിക വിഷയങ്ങള്‍ നാട്ടുകാരല്ലാത്തവര്‍ ഏറ്റെടുത്തു വഷളാക്കുന്നതു വികസനവിരോധമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
പരിസ്ഥിതി പ്രവര്‍ത്തകര്‍ ഏതു വികസനത്തിനും തടസ്സം നില്‍ക്കുകയാണ്. എതു സര്‍ക്കാര്‍ ഭരിച്ചാലും ഇതിനു മാറ്റമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. താന്‍ വൈദ്യുതി മന്ത്രിയായിരിക്കെ അതിരപ്പള്ളി പദ്ധതിയുടെ കാര്യത്തിലും ഇതാണു സംഭവിച്ചത്. തിരുവനന്തപുരത്തു മുഖ്യമന്ത്രി കൂടി പങ്കെടുത്ത കേരള ഡവലപ്മെന്റ് ഇന്നൊവേഷന് കൗണ്‍സിലില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.