പാറ്റയോ ഈച്ചയോ ആയി ജനിച്ചിരുന്നെങ്കില്‍ ഗുരുവായൂരില്‍ കയറാമായിരുന്നെന്ന് യേശുദാസ്

single-img
23 March 2018

തൃപ്പൂണിത്തുറ: ഗാനഗന്ധര്‍വന്‍ യേശുദാസിന്റെ ഏറ്റവും വലിയ ആഗ്രഹമാണ് ഗുരുവായൂര്‍ അമ്പലത്തില്‍ കയറുക എന്നത്. ഇതുവരെ അതിന് സാധിക്കാത്തതില്‍ ഏറെ വിഷമവും അദ്ദേഹത്തിനുണ്ട്. കഴിഞ്ഞ ദിവസം പിതാവ് അഗസ്റ്റിന്‍ ജോസഫിന്റെ പേരില്‍ തൃപ്പൂണിത്തുറ ശ്രീപൂര്‍ണത്രയീശ സംഗീതസഭ ഏര്‍പ്പെടുത്തിയ പുരസ്‌കാര സമര്‍പ്പണച്ചടങ്ങില്‍ പങ്കെടുക്കാനെത്തിയപ്പോള്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ കയറാന്‍ കഴിയാത്തതിന്റെ ദുഃഖം അദ്ദേഹം പങ്കുവച്ചു.

പാറ്റയായോ ഈച്ചയായോ ജനിച്ചിരുന്നെങ്കില്‍ ഗുരുവായൂരമ്പലത്തില്‍ കയറാന്‍ കഴിയുമായിരുന്നുവെന്നാണ് ഗാനഗന്ധര്‍വ്വന്‍ പറഞ്ഞത്. സംഗീതംകൊണ്ട് ഒന്നും നേടാന്‍ കഴിയാതിരുന്ന കാലത്ത് നീ സംഗീതം പഠിക്കണം എന്നു പറഞ്ഞ അച്ഛന്റെ മകനായി പിറന്നതില്‍ അഭിമാനിക്കുന്നതായും യേശുദാസ് പറഞ്ഞു.

സംഗീതപഠനവും പ്രയോഗവുമെല്ലാം സോഷ്യല്‍ മീഡിയയിലെ കോപ്രാണ്ടിത്തരമായി അധഃപതിക്കുന്നതു കാണുമ്പോള്‍ പ്രയാസമുണ്ട്. അവാര്‍ഡോ മറ്റെന്തെങ്കിലും പ്രശംസയോ കിട്ടുമ്പോള്‍ തനിക്കെല്ലാമായി എന്നു കരുതുന്നവരോട് ഇത്രയുംകാലം സംഗീതം ഉപാസിച്ചിട്ടും ഞാന്‍ ഒന്നുമായില്ലല്ലോ എന്ന ചിന്തയാണ് താന്‍ പങ്കുവയ്ക്കുന്നതെന്നും യേശുദാസ് പറഞ്ഞു.