‘നമ്മുക്ക് ജാതിയുണ്ട്’!തീയ്യ പെണ്‍കുട്ടിയെ പട്ടികജാതിക്കാരന് കെട്ടിച്ചു കൊടുക്കാന്‍ ഇഷ്ടമല്ലാത്തതിനാലാണു മകളെ കൊലപ്പെടുത്തിയതെന്ന് അറസ്റ്റിലായ രാജൻ

single-img
23 March 2018

അരീക്കോട്: കാമുകനുമായുള്ള വിവാഹത്തലേന്ന് യുവതിയെ പിതാവ് കുത്തിക്കൊന്ന സംഭവം ദുരഭിമാന കൊല തന്നെയാണെന്ന് പോലീസ് സ്ഥിരീകരിച്ചു.സംഭവത്തില്‍ പ്രതിയായ പിതാവ് രാജന്റെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും.

മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ഡയാലിസിസ് ടെക്‌നീഷ്യനായി ജോലി ചെയ്യുന്ന ആതിര തീയ്യ ജാതിക്കാരിയാണ്. കൊയിലാണ്ടി സ്വദേശിയും സൈനികനുമായ കാമുകന്‍ ബ്രിഗേഷ് പട്ടികജാതി വിഭാഗത്തില്‍ പെട്ടയാളും. ലാബ് ടെക്‌നീഷ്യനായുള്ള പഠനകാലത്താണ് ആതിര യുവാവുമായി പ്രണയത്തിലായത്. താഴ്ന്ന ജാതിക്കാരനായ യുവാവുമായി വിവാഹം നടത്തുന്ന കാര്യത്തില്‍ രാജന് കടുത്ത എതിര്‍പ്പായിരുന്നു.

എതിര്‍പ്പിനെ തുടര്‍ന്ന് ഇരുവരും റജിസ്റ്റര്‍ മാര്യേജ് ചെയ്തു. ഇതേ തുടര്‍ന്നുള്ള തര്‍ക്കം അരീക്കോട് പോലീസിന്റെ മുന്നിലും എത്തി. പോലീസിന്റെ ഇടപെടലിൽ രാജന്‍ വിവാഹത്തിന് സമ്മതം നൽകിയിരുന്നു. ഇന്നലെ രാവിലെ വീണ്ടും ഇത് പറഞ്ഞ് ഇയാള്‍ ആതിരയുമായി വഴക്കുണ്ടാക്കുകയും വൈകിട്ട് മദ്യപിച്ചെത്തിയ ശേഷം മോശമായി പെരുമാറാന്‍ തുടങ്ങിയതോടെ ആതിരയുമായി രാജന്റെ സഹോദരി അടുത്ത വീട്ടിലേക്ക് പോകുകയും ചെയ്തു.

ഇതിന് പിന്നാലെയാണ് രാജന്‍ ആതിര ഒളിച്ചിരിക്കുന്ന വീട്ടിലെത്തി കൃത്യം നടത്തിയത്.വാതില്‍ ചവുട്ടിപ്പൊളിച്ചായിരുന്നു പിതാവ് രാജന്‍ ആതിരയുടെ നെഞ്ചില്‍ കഠാര ഇറക്കിയത്. ഒരു ദിവസം കൂടി സ്വന്തം വീട്ടില്‍ കഴിഞ്ഞാല്‍ പിതാവ് തന്നെ കൊന്നേക്കുമോയെന്ന് ഭയന്നാണ് ആതിര അയല്‍വീട്ടില്‍ അഭയം തേടിയത്. അടുത്ത വീട്ടിലെ മുറിയില്‍ വാതിലടച്ചു കുറ്റിയിട്ട് അകത്തിരുന്നിട്ടും ആതിരയെ തേടി മരണമെത്തി. ഇന്നു സൗത്ത് പുത്തലം സാളിഗ്രാമം ക്ഷേത്രത്തിലാണ് വിവാഹച്ചടങ്ങു നിശ്ചയിച്ചിരുന്നത്.