വിശ്വഹിന്ദു പരിഷത്തിന്റെ രഥയാത്രയ്‌ക്കെതിരെ തമിഴ്‌നാട്ടില്‍ വന്‍ പ്രതിഷേധം
വിശ്വഹിന്ദു പരിഷത്തിന്റെ രാമരാജ്യ രഥയാത്രയ്‌ക്കെതിരെ തമിഴ്‌നാട്ടില്‍ വന്‍ പ്രതിഷേധം. രഥം ഇന്ന് തിരുനെല്‍വേലിയില്‍ പ്രവേശിച്ചപ്പോള്‍ത്തന്നെ വിവിധ പാര്‍ട്ടികള്‍ പ്രതിഷേധവുമായി എത്തി. രഥത്തെ സംസ്ഥാനത്തേക്കു പ്രവേശിപ്പിക്കുന്നതു സമാധാന ലംഘനത്തിനിടയാക്കുമെന്ന് ആരോപിച്ച് റോഡില്‍ കുത്തിയിരിപ്പു സമരം നടത്തിയ ഡിഎംകെ ആക്ടിങ് പ്രസിഡന്റ് സ്റ്റാലിനെയും പാര്‍ട്ടി നേതാക്കളെയും പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.
തിരുനല്‍വേലിയില്‍ രഥയാത്രയ്‌ക്കെതിരെ സമരം ശക്തമായതിനെത്തുടര്‍ന്നു സെക്ഷന്‍ 144 പ്രകാരം നിരോധനാജ്ഞ പ്രഖ്യാപിച്ചു. മാര്‍ച്ച് 23 വരെ ഇതു തുടരും. വിടുതലെ ചിരുതൈഗള്‍ കക്ഷി (വിസികെ) അംഗങ്ങളാണ് ഇവിടെ പ്രതിഷേധവുമായി എത്തിയത്. ആയിരത്തിലേറെ പൊലീസുകാരെയാണു തമിഴ്‌നാട്ടില്‍ രഥയാത്രയ്ക്കു സുരക്ഷയൊരുക്കാന്‍ വിന്യസിച്ചിരിക്കുന്നത്.
സംസ്ഥാനത്തെ മതസൗഹാര്‍ദം തകര്‍ക്കാന്‍ ലക്ഷ്യമിട്ടാണു രഥയാത്ര വരുന്നതെന്നു കഴിഞ്ഞ ദിവസം പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ സ്റ്റാലിന്‍ ആരോപിച്ചിരുന്നു. അയോധ്യ കേസ് സുപ്രീംകോടതിയുടെ പരിഗണനയിലിരിക്കെ രഥയാത്ര സംസ്ഥാനത്തേക്കെത്തുന്നതു കോടതിയലക്ഷ്യമാകും.
വിഎച്ച്പിയുടെ സമ്മര്‍ദതന്ത്രം ആയി മാത്രമേ ഇതിനെ കാണാനാകൂ. അണ്ണാഡിഎംകെ സര്‍ക്കാരിനെതിരെയും സ്റ്റാലിന്‍ ആഞ്ഞടിച്ചു. സ്വന്തം സ്ഥാനവും സര്‍ക്കാരിനെയും സംരക്ഷിക്കാന്‍ വേണ്ടിയാണ് മുഖ്യമന്ത്രി പളനിസാമി രഥയാത്രയ്ക്ക് അനുമതി നല്‍കിയതെന്നായിരുന്നു വിമര്‍ശനം.
സാമൂഹിക സൗഹാര്‍ദത്തിനു വേണ്ടിയുള്ള ശബ്ദങ്ങളെ അടിച്ചമര്‍ത്തുകയാണു നിരോധനാജ്ഞയിലൂടെ സര്‍ക്കാര്‍ ചെയ്തതെന്നു നടന്‍ കമല്‍ ഹാസന്‍ ട്വീറ്റ് ചെയ്തു. വിഭജന രാഷ്ട്രീയ ലക്ഷ്യങ്ങളുമായി മുന്നോട്ടു പോകുന്ന ഒരു യാത്രയ്ക്കാണു സര്‍ക്കാര്‍ പിന്തുണ അറിയിച്ചിരിക്കുന്നത്.
ആരൊക്കെയോ പറയുന്നതു കേട്ടു താളം തുള്ളുകയാണു തമിഴ്‌നാട് സര്‍ക്കാര്‍. രഥയാത്രയ്‌ക്കെതിരെ ജനങ്ങളുടെ അഭിപ്രായം കേള്‍ക്കാനോ ബോര്‍ഡ് പരീക്ഷ എഴുതുന്ന വിദ്യാര്‍ഥികള്‍ക്കുണ്ടാകുന്ന പ്രശ്‌നങ്ങള്‍ കണക്കിലെടുക്കാനോ സര്‍ക്കാരിനു കഴിഞ്ഞില്ലെന്നും കമല്‍ഹാസന്‍ ആരോപിച്ചു.