ഏപ്രില്‍ ഒന്ന് മുതല്‍ ടാറ്റ കാറുകളുടെ വില കൂടും

single-img
20 March 2018

ഏപ്രില്‍ ഒന്ന് മുതല്‍ ടാറ്റ കാറുകളുടെ എല്ലാ മോഡലുകളുടെയും വില കൂടും. പരമാവധി വര്‍ധന 60,000 രൂപയായിരിക്കും. ഉല്പാദന ചെലവ് കൂടിയതിനാലാണ് വില ഉയര്‍ത്തുന്നതെന്ന് കമ്പനി അധികൃതര്‍ പറഞ്ഞു. 2.28 ലക്ഷം രൂപ വിലയുള്ള ടാറ്റ നാനോ മുതല്‍ 17.42 ലക്ഷം രൂപ വില വരുന്ന പ്രീമിയം എസ്. യു. വി ഹെക്‌സ വരെയുള്ള മോഡലുകളാണ് ടാറ്റ മോട്ടോര്‍സ് നിര്‍മിക്കുന്നത്.

ഉയരുന്ന ഉല്പാദന ചെലവ്, മാറിയ മാര്‍ക്കറ്റ് സാഹചര്യങ്ങള്‍, മോശം സാമ്പത്തിക സ്ഥിതി തുടങ്ങിയ കാരണങ്ങളാലാണ് വില കൂട്ടുന്നതെന്ന് ടാറ്റ മോട്ടോഴ്‌സിന്റെ പാസഞ്ചര്‍ വെഹിക്കിള്‍ വിഭാഗം പ്രസിഡന്റ് മായങ്ക് പരീഖ് പറഞ്ഞു. എന്നാല്‍ ഇത് വില്‍പ്പനയെ ദോഷകരമായി ബാധിക്കില്ലെന്ന ശുഭാപ്തി വിശ്വാസം അദ്ദേഹം പ്രകടിപ്പിച്ചു.

തിയാഗോ, ഹെക്‌സ, ടൈഗര്‍, നെക്‌സണ്‍ തുടങ്ങിയ പുതിയ മോഡലുകള്‍ മാര്‍ക്കറ്റ് കീഴടക്കുമെന്ന് അദ്ദേഹം പറഞ്ഞു. ജര്‍മ്മന്‍ കമ്പനിയായ ഓഡി കഴിഞ്ഞ ആഴ്ച വില വര്‍ധിപ്പിച്ചിരുന്നു. ഏപ്രില്‍ ഒന്ന് മുതല്‍ ഓഡി കാറുകള്‍ക്ക് ഒരു ലക്ഷം മുതല്‍ ഒമ്പത് ലക്ഷം രൂപ വരെ വില കൂടും. ബജറ്റില്‍ കസ്റ്റംസ് ഡ്യൂട്ടി വര്‍ധിപ്പിച്ചതാണ് കാരണം.