മിനിമം ബാലന്‍സ് കുറഞ്ഞാല്‍ ഈടാക്കുന്ന പിഴ എസ്ബിഐ കുറച്ചു; പക്ഷേ പിഴ തുകയ്ക്ക് ജിഎസ്ടി കൂടി നല്‍കണം

single-img
13 March 2018

മുംബൈ: രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്ബിഐ മിനിമം ബാലന്‍സ് തുക കുറഞ്ഞാല്‍ ഈടാക്കുന്ന പിഴയില്‍ 75 ശതമാനത്തോളം കുറവ് വരുത്തി. മെട്രോ സിറ്റികളിലും മറ്റ് നഗരങ്ങളിലുമുള്ള ഉപഭോക്താക്കള്‍ക്ക് പ്രതിമാസം പിഴതുക 50 രൂപയാണ് ഈടാക്കിയിരുന്നത്. ഇത് 15 രൂപയായി കുറച്ചു.

അര്‍ധ നഗരങ്ങളിലും ഗ്രാമങ്ങളിലുമുള്ളവര്‍ക്കുള്ള പിഴ 40 രൂപയില്‍നിന്ന് യഥാക്രമം 12 ഉം 10ഉം രൂപയുമായാണ് കുറവുവരുത്തിയത്. പിഴ തുകയിന്മേല്‍ ജിഎസ്ടികൂടി നല്‍കേണ്ടിവരും. മിനിമം ബാലന്‍സ് സൂക്ഷിക്കാത്തതിന്റെ പേരില്‍ എട്ടുമാസംകൊണ്ട് ബാങ്ക് 1771 കോടി രൂപ ഈടാക്കിയതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ഇതിനെതുടര്‍ന്നുണ്ടായ വിമര്‍ശനങ്ങളാണ് പിഴതുക കുറയ്ക്കാന്‍ ബാങ്ക് അധികൃതരെ പ്രേരിപ്പിച്ചത്. 25 കോടി ഉപഭോക്താക്കള്‍ക്ക് ഗുണകരമാകുന്ന തീരുമാനം 2018 ഏപ്രില്‍ ഒന്നുമുതല്‍ പ്രാബല്യത്തിലാകും.