ബിജെപിയില്‍ ചേര്‍ന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ വിവാദത്തില്‍ അകപ്പെട്ട് നരേഷ് അഗര്‍വാള്‍: തള്ളിപ്പറഞ്ഞ് കേന്ദ്രമന്ത്രിമാരായ സുഷമ സ്വരാജും സ്മൃതി ഇറാനിയും

single-img
13 March 2018

രാജ്യസഭാ സീറ്റ് നല്‍കാത്തതില്‍ പ്രതിഷേധിച്ച് സമാജ്വാദി പാര്‍ട്ടി നേതാവ് നരേഷ് അഗര്‍വാള്‍ ബി.ജെ.പിയില്‍ ചേര്‍ന്നു. ബി.ജെ.പിയില്‍ എത്തിയ ഉടന്‍ എസ്.പിയുടെ രാജ്യസഭാ സ്ഥാനാര്‍ഥി ജയാ ബച്ചനെതിരെ മോശം പരാമര്‍ശം നടത്തി നരേഷ് അഗര്‍വാള്‍ വിവാദത്തിലാവുകയും ചെയ്തു.

ജയാ ബച്ചന്‍ ബോളിവുഡ് ആട്ടക്കാരിയാണെന്നായിരുന്നു നരേഷിന്റെ പരാമര്‍ശം. അഗര്‍വാളിന്റെ പാര്‍ട്ടി പ്രവേശനം പ്രഖ്യാപിക്കുന്നതിനായി റയില്‍വേ മന്ത്രി പീയുഷ് ഗോയല്‍ വാര്‍ത്താസമ്മേളനം വിളിച്ചിരുന്നു. ഇതിനിടെയാണ് തനിക്ക് രാജ്യസഭാ ടിക്കറ്റ് നിഷേധിച്ചെന്നും അത് സിനിമകളില്‍ നൃത്തം ചെയ്തവള്‍ക്ക് നല്‍കിയെന്നും അഗര്‍വാള്‍ പറഞ്ഞത്.

തുടര്‍ന്നു കേന്ദ്രമന്ത്രിമാരായ സുഷമ സ്വരാജും സ്മൃതി ഇറാനിയും വിമര്‍ശനവുമായി രംഗത്തെത്തി. അഗര്‍വാള്‍ ബിജെപിയിലേക്കു വരുന്നതിനെ സ്വാഗതം ചെയ്യുന്നുവെന്നും എന്നാല്‍ ജയ ബച്ചനെക്കുറിച്ചുള്ള പരാമര്‍ശം അനുചിതവും അംഗീകരിക്കാനാവാത്തതുമാണെന്നും സുഷമ സ്വരാജ് പറഞ്ഞു.

തൊട്ടുപിന്നാലെ സ്മൃതി ഇറാനിയും വിമര്‍ശനവുമായി രംഗത്തെത്തി. സഞ്ജയ് നിരുപമിനെതിരായ എന്റെ കേസ് കോടതിയിലെത്തിയിട്ട് അഞ്ചുവര്‍ഷമായി. എന്നാല്‍ എന്റെ പോരാട്ടം മറ്റൊരു സ്ത്രീയെ അപമാനിക്കുന്നതിനുള്ള ഒഴിവുകഴിവല്ല. സ്ത്രീകളിലൊരാള്‍ക്ക് എന്തെങ്കിലും പ്രശ്‌നമുണ്ടായാല്‍ ഞങ്ങള്‍ ഒറ്റക്കെട്ടായി നില്‍ക്കും.

രാഷ്ട്രീയം പോലും കണക്കെടുക്കില്ല – സ്മൃതി ഇറാനി ട്വിറ്ററില്‍ കുറിച്ചു. നരേഷ് അഗര്‍വാവിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് സമൂഹ മാധ്യമങ്ങളില്‍ വലിയ പ്രതിഷേധമാണ് അലയടിക്കുന്നത്. ഏഴുതവണ ഉത്തര്‍പ്രദേശ് നിയമസഭയില്‍ എംഎല്‍എയും നിലവില്‍ സമാജ്‌വാദി പാര്‍ട്ടിയുടെ മുന്‍ ജനറല്‍ സെക്രട്ടറിയും രാജ്യസഭാ എംപിയുമാണു നരേഷ് അഗര്‍വാള്‍.