കാര്‍ത്തി ചിദംബരത്തെ മാര്‍ച്ച് 24 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു

single-img
12 March 2018

ഐഎന്‍എക്‌സ് മീഡിയ ഇടപാടില്‍ അറസ്റ്റിലായ കാര്‍ത്തി ചിദംബരത്തിന് കോടതി ജാമ്യം നിഷേധിച്ചു. ഈ മാസം 24 വരെ കാര്‍ത്തിയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. കാര്‍ത്തി കേസ് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും ചോദ്യം ചെയ്യലിനായി കൂടുതല്‍ ദിവസം കസ്റ്റഡിയില്‍ വേണമെന്നുമുള്ള സിബിഐയുടെ ആവശ്യം കോടതി പരിഗണിച്ചില്ല.

കേസില്‍ കാര്‍ത്തി ചിദംബരത്തിനെതിരേ കൃത്യമായ തെളിവുകള്‍ ഉണ്ടെന്ന് സിബിഐ കോടതിയില്‍ വ്യക്തമാക്കിയിരുന്നു. അതേസമയം, ചോദ്യം ചെയ്യലുമായി ബന്ധപ്പെട്ട് കാര്‍ത്തിയെ സിബിഐ പീഡിപ്പിക്കുന്നുണ്ടെന്നും അദ്ദേഹത്തിന്റെ ആരോഗ്യ നില മോശമാണെന്നും കാര്‍ത്തിയുടെ അഭിഭാഷകന്‍ അഭിഷേക് സിങ്വി കഴിഞ്ഞ ദിവസം കോടതിയില്‍ ബോധിപ്പിച്ചിരുന്നു.

പി. ചിദംബരം കേന്ദ്രമന്ത്രിയായിരിക്കെ 2007ല്‍ മാധ്യമ സ്ഥാപനമായ ഐഎന്‍എക്‌സ് മീഡിയ വിദേശത്തുനിന്ന് 305 കോടി രൂപ നിക്ഷേപം സ്വീകരിച്ചതു ചട്ടങ്ങള്‍ ലംഘിച്ചാണെന്നാണു കേസ്. ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഫെബ്രുവരി 28നാണ് കാര്‍ത്തി ചിദംബരത്തെ അറസ്റ്റു ചെയ്തത്.