ഭൂമിയിടപാടില്‍ കര്‍ദിനാള്‍ ആലഞ്ചേരി ഒന്നാം പ്രതി: ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു

single-img
12 March 2018

കൊച്ചി: സീറോ മലബാര്‍ സഭയുടെ എറണാകുളം അങ്കമാലി അതിരൂപതയുടെ വിവാദ ഭൂമിയിടപാടില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയെ ഒന്നാം പ്രതിയാക്കി കേസെടുത്തു. ഫാ.ജോഷി പുതുവ, ഫാ.സെബാസ്റ്റ്യന്‍ വടക്കുമ്പാടന്‍, സാജു വര്‍ഗീസ് എന്നിവരേയും പ്രതിചേര്‍ത്താണ് കേസെടുത്തിരിക്കുന്നത്.

പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറലിന്റെ നിയമോപദേശം ലഭിച്ചതിന്റെ പശ്ചാത്തലത്തില്‍ വിശ്വാസ വഞ്ചന, ഗൂഢാലോചന തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് കര്‍ദിനാളിനും രണ്ട് വൈദികര്‍ക്കും ഇടനിലക്കാരനായ സാജു വര്‍ഗീസിനുമെതിരെ കേസെടുത്തത്. കൊച്ചി സെന്‍ട്രല്‍ പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

കര്‍ദിനാളിനെതിരെ കേസെടുക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചിട്ടും പോലീസ് കേസെടുക്കാതിരുന്നത് കടുത്ത വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു. കര്‍ദിനാളിനും സഹപ്രവര്‍ത്തകര്‍ക്കും നിമയനടപടികളില്‍ നിന്ന് രക്ഷപ്പെടാന്‍ കോടതിയില്‍ പോകാന്‍ പോലീസ് അവസരം നല്‍കുന്നുവെന്നായിരുന്നു പ്രധാന ആക്ഷേപം.

സഭയുടെ വിവാദ ഭൂമി ഇടപാട് പരിഗണിക്കവെ കടുത്ത വിമര്‍ശനമാണ് കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ ഹൈക്കോടതിയില്‍ നിന്നുണ്ടായത്. കര്‍ദിനാള്‍ രാജാവല്ലെന്നും എല്ലാവരും നിയമത്തിന് വിധേയരാണെന്നുമായിരുന്നു കോടതിയുടെ പ്രധാന നിരീക്ഷണം.

ഹൈക്കോടതി ഉത്തരവ് പുറത്തുവന്ന് മൂന്ന് ദിവസം പിന്നിട്ടിട്ടും കര്‍ദിനാളിനെതിരെ കേസെടുക്കാത്തതിനെ തുടര്‍ന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ കോടതി അലക്ഷ്യ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പരാതിക്കാര്‍ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.

ഈ പശ്ചാത്തലത്തില്‍ കൂടിയാണ് കേസെടുത്തത്. എന്നാല്‍ ഇതിനിടെ തനിക്കെതിരെ കേസെടുക്കാന്‍ വിധിച്ച സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചു.