‘നിങ്ങള്‍ പബ്ലിക് മാസ്റ്ററല്ല; പബ്ലിക് സെര്‍വന്റാണെന്ന് ഓര്‍മ വേണം’: ജേക്കബ് തോമസിനോട് ഹൈക്കോടതി

single-img
12 March 2018

തിരുവനന്തപുരം: മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെതിരെ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി. ജേക്കബ് തോമസ് പബ്ലിക് സെര്‍വന്റ് മാത്രമാണെന്നും പബ്ലിക് മാസ്റ്ററല്ലെന്നും നിയമത്തിന് മുന്നില്‍ എല്ലാവരും തുല്യരാണെന്നും ഹൈക്കോടതി പറഞ്ഞു.

തനിക്കും കുടുംബത്തിനും സുരക്ഷാഭീഷണിയുണ്ടെന്നും സര്‍ക്കാര്‍ സംരക്ഷണം ഉറപ്പില്ലാത്ത സാഹചര്യത്തില്‍ കോടതി ഇടപെട്ട് സുരക്ഷ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് ജേക്കബ് തോമസ് സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചു കൊണ്ടാണ് ഹൈക്കോടതി രൂക്ഷപരാമര്‍ശം നടത്തിയത്.

ഒരു പൊതു സേവകന്‍ എന്ന നിലയില്‍ ജേക്കബ് തോമസിന് പബ്ലിക് മാസ്റ്ററാകാന്‍ ആവില്ല. ജേക്കബ് തോമസിന് മുകളില്‍ അധികാര കേന്ദ്രങ്ങളുണ്ട്. തന്നില്‍ അര്‍പ്പിതമായ കര്‍ത്തവ്യങ്ങള്‍ നിര്‍വഹിക്കുക മാത്രമാണ് പൊതുസേവകന് ചെയ്യാനാവുക. അല്ലാതെ തീരുമാനങ്ങള്‍ അടിച്ചേല്‍പ്പിക്കാന്‍ കഴിയില്ലെന്നും കോടതി പറഞ്ഞു.

അഴിമതി ചൂണ്ടിക്കാട്ടുന്നവരെ സംരക്ഷിക്കുന്ന വിസില്‍ ബ്ലോവേഴ്‌സ് (അഴിമതി പുറത്തു കൊണ്ടുവരാന്‍ സഹായിക്കുന്നവര്‍) നിയമ പ്രകാരം സംരക്ഷണം തേടിയാണ് ജേക്കബ് തോമസ് ഹൈക്കോടതിയെ സമീപിച്ചത്. അഴിമതിക്കെതിരെ നിലകൊള്ളുന്നതിന്റെ പേരില്‍ തന്നെ നിരന്തരം ഉപദ്രവിക്കുകയും അപഹസിക്കുകയും വേട്ടയാടുകയും ചെയ്യുകയാണെന്ന് ജേക്കബ് തോമസ് ഹര്‍ജിയില്‍ ആരോപിച്ചിട്ടുണ്ട്.

എന്നാല്‍ ജേക്കബ് തോമസിന് നടപടി നേരിടേണ്ടി വന്നിട്ടില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിക്കുകയായിരുന്നു. ജേക്കബ് തോമസിന്റേത് ഔദ്യോഗിക കൃത്യനിര്‍വഹണത്തിന്റെ ഭാഗമായുള്ള ജോലിയാണെന്നും അതിനാല്‍ തന്നെ വിസില്‍ ബ്‌ളോവേഴ്‌സിന് നല്‍കുന്ന സംരക്ഷണത്തിന്റെ പരിധിയില്‍ വരില്ലെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

തന്റെ ഭാഗം കേള്‍ക്കാതെയാണ് ഹൈക്കോടതിയില്‍ നിന്നും തനിക്കെതിരെ പരാമര്‍ശങ്ങളുണ്ടായത്. കേസുകളില്‍ ഉള്‍പ്പെട്ട രാഷ്ട്രീയ നേതാക്കളും ഉദ്യോഗസ്ഥരും ചേര്‍ന്ന് തനിക്കെതിരെ ഗൂഡാലോചന നടത്തുകയാണ്. ഈ ഗൂഡാലോചന അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്കും വിജിലന്‍സ് കമ്മീഷണര്‍ക്കും പരാതി നല്‍കിയിട്ടും നടപടിയൊന്നുമുണ്ടായില്ല. അഴിമതി ചൂണ്ടിക്കാട്ടുന്നവര്‍ക്കുള്ള സംരക്ഷണം നല്‍കണം. അല്ലെങ്കില്‍ സര്‍വീസില്‍ തുടരാനാവില്ലെന്നും ജേക്കബ് തോമസ് നല്‍കിയ ഉപഹര്‍ജിയില്‍ പറയുന്നു.